‘ദേശീയപാതയുടെ പ്രവർത്തനങ്ങൾ കാണാൻ ഇറങ്ങിയതാണ്’; ആദ്യയാത്രയിൽ തന്നെ നവകേരള സദസിനുള്ള ബസ് തകരാറിലായി എന്ന വാർത്ത തള്ളി മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട്: ആദ്യത്തെ യാത്രയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ്സിലേക്ക് സഞ്ചരിച്ച ബസ് തകരാറിലായി എന്ന വാർത്ത തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയപാതയുടെ ആദ്യ റീച്ച് പ്രവർത്തനങ്ങൾ കഴിഞ്ഞത് കാണാൻ വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങിയതായിരുന്നു താണ് അൽപം വൈകാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് മന്ത്രി റിയാസ് ഇക്കാര്യം അറിയിച്ചത്. ‘ബസിൽ നിന്നും ഒരു കാബിനറ്റ് സെൽഫി’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്റെ അകത്തുനിന്നുള്ള ദൃശ്യങ്ങളും മന്ത്രി പങ്കുവെച്ചു.

നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട് ഗസ്റ്റ് ഹൗസിൽനിന്ന് മഞ്ചേശ്വരം പൈവളിഗെയിൽ എത്താൻ അൽപ്പം വൈകിയിരുന്നു. വഴിയിൽ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നത് കാണാൻ വേണ്ടി ഇറങ്ങിയെന്നും അതാണ് വൈകാൻ കാരണം എന്ന് മുഖ്യമന്ത്രിയും ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചിരുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്:

ബസ്സിൽ നിന്നും ഒരു ‘കേബിനറ്റ് സെൽഫി’ പുറപ്പെട്ട ഉടൻ ബസ്സ് തകരാറായി ഞങ്ങൾ ഇറങ്ങി എന്ന് ചാനൽ വാർത്ത വന്നു എന്നറിഞ്ഞു.
സംസ്ഥാന സർക്കാർ 5600 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി ശ്രദ്ധിക്കുന്ന NH 66 ആദ്യ റീച്ച് വർക്ക് കഴിഞ്ഞത് കാണാൻ വേണ്ടി ഇറങ്ങിയതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
മഞ്ചേശ്വരം സ്വീകരണം കഴിഞ്ഞാൽ ആഡംബരം എന്ന് പ്രചരിപ്പിച്ച ബസ്സിലേക്ക്
മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പ്രസംഗത്തിനിടെ ക്ഷണിച്ചിട്ടുമുണ്ട്.

Exit mobile version