വെല്ലുവിളിച്ച് സര്‍വീസ് ആരംഭിച്ച് റോബിന്‍ ബസ്: പിഴയിട്ട് എംവിഡി, വരവേല്‍പ് നല്‍കി ജനം

കൊച്ചി: അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയ റോബിന്‍ ബസിന് വമ്പന്‍ സ്വീകരണം നല്‍കി നാട്ടുകാര്‍. മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ റോബിന്‍ ബസ് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ എംവിഡി തടഞ്ഞിരുന്നു. പെര്‍മിറ്റ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയുടെ പിഴയാണ് എംവിഡി ചുമത്തിയത്.

പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ ചേര്‍ന്ന് റോബിന്‍ ബസിനെയും ഉടമ ബേബി ഗിരിഷിനെയും സ്വീകരിച്ചത്. മാല അണിയിച്ചും മിഠായി വിതരണം ചെയ്തുമാണ് റോബിന്‍ ബസിന്റെ വരവ് നാട്ടുകാര്‍ ആഘോഷിച്ചത്

ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരാന്‍ എംവിഡി അനുവദിച്ചതോടെ അരമണിക്കൂര്‍ വൈകിയാണ് ബസ് യാത്ര തുടര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.

തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.

പത്തനംതിട്ട കോയമ്പത്തൂര്‍ ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സര്‍വ്വീസില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

Exit mobile version