സാമ്പത്തിക സംവരണം: ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയെന്ന് വെള്ളാപ്പള്ളി

സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീംകോടതി പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നീക്കമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണ്. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീംകോടതി പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രം എന്ന് വ്യക്തമാക്കിയാണ് പിന്നാക്ക വര്‍ഗങ്ങള്‍ക്കുള്ള സംവരണം പോലും ഭരണഘടന അനുവദിച്ചിട്ടുള്ളത്. സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എന്‍ഡിപി യോഗം എതിരല്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കാകയാണ് വേണ്ടെതെന്നും പറയുന്നു.

Exit mobile version