ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ അരാജകത്വം സൃഷ്ടിക്കപ്പെട്ടതിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്സിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി നിയമിച്ചു. പൊലീസ് ആസ്ഥാനത്തേക്കാണ് പുതിയ നിയമനം.
ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ഡിഐജിയായ കോറി സഞ്ജയ് ഗരുഡിനെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിട്ടുള്ളത്. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അഡീഷണല്‍ സെക്രട്ടറി എംസി വല്‍സലകുമാരന്‍ അടിയന്തിര വിജ്ഞാപനത്തിലൂടെയാണ് ഈ സ്ഥാനമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
നിലവില്‍ കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുകളിലേര്‍പ്പെട്ട പശ്ചാത്തലമുള്ള കാളിരാജിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിലൊന്ന് എന്ന പരിഗണനയില്‍ കേരളത്തിലേക്ക് മാറ്റിയത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടായിരുന്നു. ഇദ്ദേഹത്തിന് ഈ കാരണം ചൂണ്ടിക്കാട്ടി പത്തു പേരടങ്ങുന്ന പൊലീസ് സംഘത്തിന്റെ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിയമനം നടപ്പിലാകുന്നതോടെ ഈ സംഘത്തിന്റെ സേവനം കാളിരാജിന് ആവശ്യമില്ലാതാകുമെന്നും വിവരമുണ്ട്.
കോഴിക്കോട് മിഠായിത്തെരുവ്, വലിയങ്ങാടി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ദിനത്തില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും അഴിഞ്ഞാടിയിരുന്നു. ഇതിനെ പ്രതിരോധിക്കാനോ അക്രമികളെ അറസ്റ്റ് ചെയ്യാനോ വേണ്ട നടപടികള്‍ക്കൊന്നും കാളിരാജ് തയ്യാറാവുകയുണ്ടായില്ല. ഇതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്വുകളാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
വളരെക്കുറച്ച് പൊലീസുദ്യോഗസ്ഥരെ മാത്രമാണ് മിഠായിത്തെരുവിലും വലിയങ്ങാടിയിലുമെല്ലാം വിന്യസിച്ചത്. ഇത് അക്രമികള്‍ക്ക് തങ്ങളുടെ സൈ്വര്യവിഹാരത്തിന് വഴിയൊരുക്കിക്കൊടുത്തു. പൊലീസിനെ വിശ്വസിച്ച് കട തുറന്നവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നു. നാശനഷ്ടങ്ങളുണ്ടായി. പൊലീസ് ഹര്‍ത്താലുകാര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് കടയുടമകള്‍ ആരോപണമുന്നയിക്കുകയും ചെയ്തു.
സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് കോഴിക്കോട് ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിന്റെ ഉന്നതതലത്തില്‍ നിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് ജനങ്ങളറിയുന്നത്.
ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചയ്ക്ക് കോഴിക്കോട്ടെ എല്ലാ പൊലീസുകാരും പഴി കേള്‍ക്കേണ്ടി വരികയാണെന്ന് ഉമേഷ് കുറിപ്പിലെഴുതി. തനിക്കെതിരെ നടപടി വരുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് കുറിപ്പെഴുതുന്നതെന്നും ഉമേഷ് പറഞ്ഞിരുന്നു. ഉമേഷിനെതിരെ നടപടി വരുമെന്ന് പിന്നീട് കാളിരാജ് പ്രതികരിച്ചെങ്കിലും അതുണ്ടായില്ല.