കേരള ബാങ്കിന്റെ രൂപീകരണം; സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനം

സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകള്‍ ലയിക്കുന്നതിന് പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നത് ഒഴിവാക്കി കേവല ഭൂരിപക്ഷം മതിയെന്നതാണ് ഭേദഗതി.

തിരുവനന്തപുരം: കേരള ബാങ്കിന്റെ രൂപീകരണത്തിനുവേണ്ടി സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകള്‍ ലയിക്കുന്നതിന് പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നത് ഒഴിവാക്കി കേവല ഭൂരിപക്ഷം മതിയെന്നതാണ് ഭേദഗതി. യുഡിഎഫിന് മുന്‍തൂക്കമുള്ള ജില്ലാ ബാങ്കുകളെ കേരളാബാങ്കിന് അനുകൂലമാക്കാനാണ് നടപടി.

സംസ്ഥാനബാങ്കില്‍ ജില്ലാബാങ്കുകള്‍ ലയിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണം. ഇതിന് പകരം കേവലഭൂരിപക്ഷം എന്ന നിയമഭേദഗതി ഓര്‍ഡഡിനന്‍സിലൂടെ കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനം.

എന്നാല്‍ നിലവില്‍ കേരളാബാങ്കെന്ന ആശയത്തോട് യുഡിഎഫിന് യോജിപ്പില്ല. യുഡിഎഫിന് മുന്‍തൂക്കമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകളില്‍ നിലവില്‍ ലയനം നടക്കാന്‍ സാധ്യതയില്ല.

കാസര്‍കോട്, വയനാട്, മലപ്പുറം, ഇടുക്കി, കേട്ടയം എന്നീ ജില്ലാ ബാങ്കുകളാണ് ഇവ. ഇതില്‍ മലപ്പുറവും കാസര്‍കോടും ഒഴികെയുള്ള ജില്ലാബാങ്കുകളില്‍ ലയനത്തിന് അനുകൂലമായ ഭൂരിപക്ഷം പുതിയഭേദഗതിയോടെ കിട്ടുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

പുതിയ ഭേദഗതി വന്നാലും മലപ്പുറം കാസര്‍ഗേഡ് എന്നീ ജില്ലാബാങ്കുകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം കിട്ടില്ല. മലപ്പുറത്ത് മുസ്ലീം ലീഗും കാസര്‍കോട് ബിജെപിയും ഭരിക്കുന്ന നിരവധി പ്രാഥമിക സഹകരണബാങ്കുകളുള്ളതാണ് കാരണം.

Exit mobile version