‘ആളാവാന്‍ വരരുത്, അവരോട് പുറത്തുപോകാന്‍ പറ’: വീണ്ടും മാധ്യമപ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി

കൊച്ചി: ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് പ്രകോപിപ്പിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായുള്ള സിനിമാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ഗിരിജ തീയേറ്ററില്‍ എത്തിയ സുരേഷ് ഗോപിയാണ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സംസാരിച്ചത്.

റിപ്പോര്‍ട്ടര്‍ ടി വി മാധ്യമ പ്രവര്‍ത്തകയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ”ആളാവാന്‍ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ…” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

”പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വാരനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താന്‍ സന്തോഷപൂര്‍വം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനില്‍ക്കണമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാര്‍ത്താ കച്ചവടക്കാരന്‍ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്.

‘എന്തു കോടതി’ നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തത്. അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്. എന്റെയും സിനിമ ഇന്‍ഡസ്ട്രിയുടെയും ബലത്തില്‍ ഗരുഡന്‍ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോള്‍ ഞാനും ആ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്” സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ചിരുന്നു. തന്റെ വഴി നിഷേധിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്നുംതാരം പറഞ്ഞിരുന്നു.

Exit mobile version