കൊപ്പത്തെ റോഡിലേക്കിറങ്ങി പോയി ഒരുവയസ്സുകാരന്‍: രക്ഷകരായെത്തിയ കാര്‍ യാത്രക്കാര്‍ പൊന്നാന്നി സ്വദേശികള്‍

വളാഞ്ചേരി: വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് വാഹനങ്ങള്‍ ചീറിപ്പായുന്ന മെയിന്‍ റോഡിലേക്കിറങ്ങി വന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായത് കാര്‍ യാത്രക്കാരാണ്. കൊപ്പത്തുള്ള റോഡില്‍ നിന്നും പിഞ്ചു കുഞ്ഞിനെ രക്ഷിച്ച് വൈറലായ യുവാവിനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച കാര്‍ യാത്രക്കാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. യുവാവിന്റെ ഇടപെടലിലൂടെ ഒരു വയസ്സുകാരന്‍ റിബാനാണ് പുതുജീവിതത്തിലേക്ക് എത്തിയത്.

മലപ്പുറം പൊന്നാനിയിലെ മുഹമ്മദ് അജ്മലും ബന്ധുക്കളുമാണ് പാലക്കാട് കൊപ്പത്തുള്ള ഒരു വയസ്സുകാരന്‍ റിബാനെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷിച്ചത്. ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങും വഴിയാണ് കൊപ്പത്ത് റോഡിലേക്ക് എത്തിയ കുഞ്ഞിനെ കാണുന്നത്. വാഹനം ഓടിച്ചിരുന്ന അജ്മലാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. ഒപ്പമുണ്ടായിരുന്നു മുസീറാണ് വാഹനത്തില്‍ നിന്നിറങ്ങി കുഞ്ഞിനെ വീട്ടുകാരെ ഏല്‍പ്പിച്ചത്.

കൊപ്പം വളാഞ്ചേരി പാതയിലെ ഒന്നാന്തിപടിയിലായിരുന്നു സംഭവം. വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റവും കടന്ന് റോഡിലേക്ക് പിച്ചവെച്ച് നടക്കുന്ന ഒരു വയസുകാരനെ ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. അതിനിടെ വന്നൊരു കാര്‍ കുട്ടിയ്ക്കരികില്‍ നിര്‍ത്തി കുഞ്ഞിനെ എടുത്ത് വീട്ടില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു.

ഒരു വയസുള്ള റിബാന് ഇത് പുനര്‍ജന്മമെന്നാണ് വീട്ടുകാര്‍ പറയുന്നത്. നടക്കാന്‍ തുടങ്ങിയതേയുള്ളൂ റിബാന്‍. ഇതിന് മുമ്പ് ഇങ്ങനെ പുറത്തു ഒറ്റയ്ക്ക് പോയിട്ടില്ല. വീട്ടില്‍ അമ്മ മാത്രമുള്ളപ്പോഴാണ് റിബാന്‍ റോഡിലേക്ക് ഇറങ്ങി പോയത്. കാര്‍ യാത്രക്കാര്‍ ആരെന്ന് കണ്ടെത്താന്‍ റിബാന്റെ മാതാപിതാക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഇവരെ നേരിട്ട് കണ്ട് നന്ദി പറയണമെന്നാണ് വീട്ടുകാരുടെ ആഗ്രഹം.

Exit mobile version