ഗവി യാത്രയ്ക്കിടെ ബോണറ്റില്‍ കടന്നുകൂടി: 200 കിലോമീറ്റര്‍ നാടുചുറ്റിയ ‘അതിഥി’യെ മണത്തറിഞ്ഞത് വളര്‍ത്തുനായ; വാവാ സുരേഷെത്തി രാജവെമ്പാലയെ കൈയ്യോടെ പിടികൂടി

കൊല്ലം: വിനോദയാത്രയ്ക്കിടെ ഗവി വനമേഖലയില്‍ നിന്ന് കാറിന്റെ ബോണറ്റില്‍ കയറി കൂടി200 കിലോമീറ്റര്‍ നാടുചുറ്റിയ രാജവെമ്പാലയെ ഒന്നര ദിവസത്തെ ‘വാഹനവാസ’ത്തിനൊടുവില്‍ പുറത്തെടുത്തു. ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് ആറടി വലിപ്പമുള്ള രാജവെമ്പാല ഒളിച്ചിരുന്നത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തില്‍ പാമ്പിനെ പുറത്തെടുത്തു.

ഞായറാഴ്ച ആങ്ങാമൂഴി ചെക്‌പോസ്റ്റ് കഴിഞ്ഞ് നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റോഡരികില്‍ പാമ്പിനെ കണ്ടത്. മൊബൈലില്‍ ചിത്രം പകര്‍ത്തി സാവധാനം വാഹനമോടിക്കുന്നതിനിടയില്‍ വെട്ടിത്തിരിഞ്ഞ പാമ്പ് വാഹനത്തിനടിയിലേക്ക് കയറുന്നതാണ് കണ്ടത്. നിര്‍ത്തി പരിശോധിച്ചെങ്കിലും പിന്നെ പാമ്പിനെ കാണാതെവന്നത് ആശങ്കയായി. പാമ്പ് പോയിരിക്കാമെന്ന പ്രതീക്ഷയില്‍ യാത്ര തുടര്‍ന്നു. ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നില്‍ മണംപിടിച്ചു നില്‍ക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു.

യാത്രയ്ക്കിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ ചെക്‌പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവര്‍ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പാമ്പ് ഉള്ളിലുണ്ടാകാന്‍ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കില്‍ തന്നെ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു. വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സിസിടിവിയില്‍ കാര്‍ നിരീക്ഷിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി.

ഇക്കാര്യം മനുരാജ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചു. തുടര്‍ന്ന് പാമ്പ് കാറിനുള്ളില്‍ത്തന്നെയുണ്ടാകുമെന്ന അഭിപ്രായക്കാരായിരുന്നു പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും. പിന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. പാമ്പ് വാഹനത്തിനുള്ളിലുണ്ടെന്ന് അറിഞ്ഞതോടെ മെക്കാനിക്കുകളും മടിച്ചു. ഒടുവില്‍ രണ്ടുപേരെത്തി.

തിങ്കളാഴ്ച രാത്രി 9.30-ഓടെ വാവ സുരേഷ് എത്തി. ബോണറ്റ് തുറന്ന് ഏറെനേരം പരതിയിട്ടും പാമ്പിനെ കാണാതെ വന്നതോടെ വളര്‍ത്തുനായ ബാബറിനെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ തന്നെയുണ്ട് പാമ്പ്.

പിന്നീട് മണിക്കൂറുകളോളം പുറത്തെടുക്കാനുള്ള ശ്രമം നീണ്ടു. മെക്കാനിക്കുകളെ കിട്ടാത്തതും സമയം വൈകിച്ചു. ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.20-ഓടെയാണ് പാമ്പിനെ പിടികൂടിയത്. അല്പം ഗ്രീസ് പറ്റിയെന്നല്ലാതെ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. പാമ്പിനെ വനംവകുപ്പിന് കൈമാറി.

Exit mobile version