വയലില്‍ പണിയെടുക്കുന്നതിനിടെ കണ്ട രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ടു; കടിയേറ്റ് കര്‍ഷകന്‍ മരിച്ചു

ഡിസ്പൂര്‍: വയലില്‍ പണിയെടുക്കുന്നതിനിടെ കണ്ട രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ടു നടന്ന കര്‍ഷകന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. ആസാമിലെ ധോലെ രാജ്‌നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലാണ് സംഭവം. 60കാരനായ രഘുനന്ദന്‍ ഭൂമിജ് ആണ് മരിച്ചത്. പാമ്പിനെ പിടികൂടിയ ശേഷം ഭൂമിജ് അതിനെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. കൈകൊണ്ട് പാമ്പിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് അതിനെ കഴുത്തിലൂടെ ചുറ്റിയാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചത്.

ഈ സമയമൊക്കെയും പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ ചുറ്റും കൂടിയതോടെ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും കഴുത്തില്‍ ഇയാള്‍ കഴുത്തില്‍ ചുറ്റുകയായിരുന്നു. സമീപത്ത് കൂടിയവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതിനിടയില്‍ ശ്രദ്ധമാറിയ സമയത്ത് പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഭൂമിജിനെ സമീപത്തുള്ള സില്‍ചാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വന്യജീവി സംരക്ഷണ നിയമപ്രകാരം രാജവെമ്പാലയെ പിടികൂടുന്നത് കുറ്റകരമാണ്. പാമ്പുകളെ കണ്ടാന്‍ ഉടന്‍ തന്നെ സമീപത്തുള്ള വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ അപകടകരമായി പാമ്പിനെ പിടികൂടിയതാണ് അപകടത്തില്‍ കലാശിച്ചതെന്ന് ജില്ലാ വനംവകുപ്പ് ഓഫിസര്‍ തേജസ് മാരിസ്വാമി വ്യക്തമാക്കി. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ പിടികൂടി വനത്തിലേയ്ക്ക് വിട്ടു.

Exit mobile version