സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കില്ല: കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്

കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ്. ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കുന്നത് മരിയന്‍ അപ്പാരല്‍സാണ്.

ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കിയിരുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാല്‍, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് മരിയന്‍ അപ്പാരല്‍സ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.

ആഗോളാടിസ്ഥാനത്തില്‍ വന്‍ വിപണിയുള്ള സ്ഥാപനമാണ് മരിയന്‍ അപ്പാരല്‍സ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്സ്പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്സ്, ഖത്തര്‍ പോലീസ്, ബ്രിട്ടീഷ് അമേരിക്കന്‍ സെക്യൂരിറ്റി കമ്പനികള്‍, ആശുപത്രി യൂണിഫോമുകള്‍ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീമും മരിയന്‍ അപ്പാരലില്‍ ഉണ്ട്.

ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയന്‍ ഉല്‍പാദിപ്പിക്കുന്നു.

Exit mobile version