‘രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍’; നിരോധനം ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കം ശരിവെച്ചത് ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ ആരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയം നിരോധിച്ചത്. ഈ നിര്‍ദേശം ശരിവെച്ച യുഎപിഎ ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്താണ് സംഘടനയുടെ ചെയര്‍മാന്‍ ഒഎംഎ സലാം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമായിരുന്നു നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവയുടെ അടിസ്ഥആനത്തിലായിരുന്നു നടപടി.

ഈ നിരോധനം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രിബ്യൂണല്‍ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയും നിരോധിക്കപ്പെട്ടു.

Exit mobile version