മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം; പ്രൊഫസര്‍ പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രൊഫസര്‍ പിടിയില്‍. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കുലശേഖരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു സുകൃത. സംഭവത്തില്‍ പ്രൊഫസര്‍ പരമശിവമാണ് അറസ്റ്റിലായത്. പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ പേര് ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

also read: ഒറ്റയടിക്ക് കൂടിയത് 1,120 രൂപ, സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

സുകൃതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടാതെ കോളേജിലെ സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ പ്രീതി, ഹരീഷ് എന്നിവരുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിരുന്നു.

അതിനാല്‍ പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേരെയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വ്യാഴാഴ്ച കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫസറെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രൊഫസര്‍ കുറ്റക്കാരനെന്ന് പൊലീസ് കണ്ടെത്തി.

Exit mobile version