പിഞ്ചു കുഞ്ഞിന് ഹൃദയ വാല്‍വ് ദാനം ചെയ്തു: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ഇനി അനശ്വരന്‍

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിന് ജീവിതം നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ യാത്രയായി. വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച അര്‍ജുന്റെ ഹൃദയ വാല്‍വാണ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്തത്.

ഡിവൈഎഫ്ഐ കണ്ണന്‍കുഴി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ് അര്‍ജുന്‍. തിരുവനന്തപുരം കല്ലിയൂര്‍ മേഖലയിലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനാണ് വാല്‍വ് നല്‍കിയത്. മൃതദേഹ പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ സംഘമെത്തിയാണ് വാല്‍വ് ഏറ്റുവാങ്ങിയത്.

കാക്കാമൂല ടിഎം സദനത്തില്‍ പെയിന്റിംഗ് തൊഴിലാളിയായ അനിചന്ദ്രന്റെയും ശ്രീകുമാരിയുടെയും മകനാണ് അര്‍ജുന്‍. ഞായറാഴ്ച രാത്രി 12.30ഓടെയായിരുന്നു അര്‍ജുനും സുഹൃത്തുകളും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കേറ്റ അമല്‍, ശ്രീദേവ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹിതനാകാന്‍ പോകുന്ന സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മൂവര്‍ സംഘം സംഭവത്തില്‍പ്പെട്ടത്. പോലീസ് പരിശോധനയ്ക്ക് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം.

ഉടന്‍ തന്നെ പോലീസുകാര്‍ മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, തലയ്ക്ക് ഗുരുതര പരുക്കേറ്റ അര്‍ജുന്‍ മരിക്കുകയായിരുന്നു. വെള്ളറിലെ സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് അര്‍ജുന്‍.

Exit mobile version