അന്‍സാറില്‍ കുട്ടികളെ അന്യായമായി പുറത്താക്കിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിനു പുറമെ മനുഷ്യാവകാശ കമ്മീഷനും പരാതി ഫയലില്‍ സ്വീകരിച്ചു

കുന്നംകുളം: പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ നിന്ന് സ്വാഭാവികവും സാമാന്യവുമായി ലഭിക്കേണ്ട നീതി നല്‍കാതെ, നിയമ വിരുദ്ധമായും അന്യായമായും പ്ലസ് ടു വിന് പഠിക്കുന്ന 6 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും രക്ഷിതാവിന്റെ പരാതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ട് ജനറല്‍ എജ്യുക്കേഷന്‍ ഡയറക്ടറെ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും ചുമതലപ്പെടുത്തി ഉത്തരവായി.

തുടര്‍ന്ന് അന്‍സാര്‍ പ്രിന്‍സിപ്പാളിനെയും സിബിഎസ്ഇ റീജിണല്‍ ഓഫിസറെയും തിരുവനന്തപുരത്തെ, ജനറല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ചേമ്പറിലേക്ക് വിളിച്ച് മൊഴി എടുക്കാന്‍ തീരുമാനം ആയിട്ടുണ്ട്.

അതെസമയം കുട്ടികളുടെ ഭാവി തകര്‍ക്കുന്ന പ്രിന്‍സിപ്പാളിന്റെ ഈ നടപടി, പഠിക്കാനുള്ള അവകാശത്തിന്റെ നഗ്‌നമായ നിഷേധം ആണെന്നും സാമാന്യ നീതി നിഷേധിക്കപ്പെട്ടതിനെതിരെ ഏതറ്റം വരെയുള്ള നിയമ പോരാട്ടത്തിനും തയ്യാറാവുകയാണെന്ന് രക്ഷിതാക്കള്‍ കുന്നംകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പുറത്താക്കിയ കുട്ടികളുടെ ഭാവിയും ബാലാവകാശങ്ങളും സംരക്ഷിച്ചു കിട്ടുന്നതിലേക്ക് അടിയന്തിര ഇടപെടല്‍ നടത്തണം എന്നാവശ്യപ്പെട്ട്, പ്രധാന മന്ത്രി , കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍, ജനറല്‍ എജുക്കേഷന്‍ ഡയറക്ടര്‍,സിബിഎസ്‌സി ബോര്‍ഡ് എന്നിവര്‍ക്കും പരാതി നല്‍കി കഴിഞ്ഞു എന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അടിയന്തിര തീരുമാനം ഉണ്ടായില്ലെങ്കില്‍ അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാന്‍ ആണ് തീരുമാനം.

നാളിതുവരെ യാതൊരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലാത്തവരാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ടിട്ടുള്ള ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. എന്നാല്‍ ഈ സംഘര്‍ഷം കഴിഞ്ഞ് അടുത്ത ദിവസം തന്നെ മാതാപിതാക്കളെ സ്‌കൂളിലേക്ക് പ്രിന്‍സിപ്പല്‍ വിളിപ്പിക്കുകയും 16 ഉം 17 ഉം വയസ്സുള്ള 6 വിദ്യാര്‍ത്ഥികളെ തര്‍ക്കത്തിലും ഉന്തും തള്ളിലും ഉണ്ടായിരുന്നു എന്ന കുറ്റം ആരോപിച്ച് സ്‌കൂളില്‍ നിന്ന് പുറത്താക്കി എന്നാണ് അറിയിച്ചത്.

പത്രണ്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥികളായ ഷുഹൈബ് അഹമ്മദ്, മുഹമ്മദ് ആദില്‍ ,ഫാദിഷ് ടി എഫ്, അമാന്‍ മുഹമ്മദ്, സിനാന്‍ ഹൈദര്‍ ബാദുഷ, മുഹമ്മദ് റിസ്വാന്‍ എന്നിവരെയാണ് സംഘര്‍ഷത്തില്‍ കായിക ആക്രമണം നടത്തി എന്ന് പറഞ്ഞു സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്.

മാതൃകാപരമായ നടപടി എടുക്കുന്നതിന് പകരം ജനാധിപത്യ വിരുദ്ധമായി, വിദ്യാര്‍ത്ഥികളുടെ ഭാവിയും ആത്മവിശ്വാസവും പരിപൂര്‍ണ്ണമായി തകര്‍ക്കുന്ന രീതിയില്‍ ആയിരുന്നു കുട്ടികളെ പുറത്താക്കി കൊണ്ടുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ നടപടി.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ഇതിനകം പ്രിന്‍സിപ്പാളുമായും മാനേജുമെന്റുമായും ചര്‍ച്ച നടത്തിയെങ്കിലും കുട്ടികളെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ അധികൃതര്‍ ഓണാഘോഷം ഇല്ലാതിരുന്ന സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നു എന്ന സന്തോഷത്തില്‍ അവിടെ പഠിക്കാത്ത, എന്നാല്‍ നേരത്തെ ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരെ ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ മിസ് ഇന്റര്‍പെറ്റേഷന്‍ ചെയ്താണ് ഇത്രയും ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വീഡിയോയിലൂടെ വെല്ലുവിളിച്ചു എന്നതിന്റെ തെളിവായി പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ ആ വാദം വേണ്ടത്ര നില നില്‍ക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ നേരിട്ട് സംഘര്‍ഷം നടക്കുന്നത് കണ്ടെന്നാണ് പുതിയ അവകാശ വാദം അതെ സമയം നേരിട്ട് കണ്ടെങ്കില്‍ എന്ത് കൊണ്ട് പ്രിന്‍സിപ്പാള്‍ ഇടപെടില്ലെന്നും പോലീസിനെ വിളിച്ചില്ലെന്നും എന്ന ചോദ്യം രക്ഷിതാക്കളും ഉയര്‍ത്തുന്നു.

പുറത്താക്കിയതിന് ശേഷമാണ് ഇത്തരത്തില്‍ പിടിഎ കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ച് അംഗീകാരം വാങ്ങിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. നിയമ വിരുദ്ധമായി പുറത്താക്കിയ നടപടികളെ ന്യായീകരിക്കാന്‍ ഇപ്പോള്‍ നുണ കഥകളും വ്യാജ തെളിവുകളും ഉണ്ടാക്കുന്ന നുണ ഫാക്ടറിയായി അധികൃതര്‍ മാറി എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍ -രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ സ്‌പോര്‍ട്‌സ് അദ്ധ്യാപകന്‍ പ്ലസ് ടു കുട്ടികളോട് പുറത്തു പോയി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ തല്ലാന്‍ ആഹ്വാനം കൊടുത്തിരുന്നു എന്ന് കുട്ടികള്‍ പറഞ്ഞു.
പ്രിന്‍സിപ്പാളും സ്‌പോര്‍ട്‌സ് അധ്യാപകനും വൈസ് പ്രിന്‍സിപ്പാളും ജോയിന്റ് പ്രിന്‍സിപ്പാളും ചേര്‍ന്ന് സ്‌കൂളിനും കുട്ടികള്‍ക്കും എതിരെ മന:പൂര്‍വ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഗൂഡാലോചന നടത്തുകയാണോ എന്നും സംശയമുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അത് കൊണ്ട് തന്നെ സ്‌കൂളില്‍ നടന്ന സംഘര്‍ഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ട് വരാന്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട് എന്നും രക്ഷിതാക്കള്‍ പറയുന്നു.

പ്ലസ്ടു ബോര്‍ഡ് പരീക്ഷക്ക് അഞ്ചു മാസം മാത്രം അവശേഷിക്കുന്ന ഈ സാഹചര്യത്തില്‍ പുറത്താക്കല്‍ നടപടിയിലൂടെ വിദ്യാര്‍ത്ഥികളെ ഭാവി ജീവിതത്തില്‍ നിന്ന് തന്നെ പുറത്താക്കുന്നത് പോലെയാകും ഈ നടപടി. ഒരു വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കാവുന്ന കടുത്ത ശിക്ഷ കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്നതാണ്. മാത്രമല്ല ആയത് കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ഇത്തരത്തില്‍ ഭാവി ഇരുട്ടിലാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ബാലാവകാശ ലംഘനവുമാണ് എന്ന് സ്‌കൂള്‍ അധികൃതരോട് ചൂണ്ടി കാണിച്ചിട്ടും തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തതിന്റെ അനുഭവുമായി ഇവിടെ പ്രിന്‍സിപ്പാള്‍ ആയി ജോലി ചെയ്യുന്ന ശിഹാബുദ്ധീന്‍ പുള്ളത്ത്, എന്ന വ്യക്തി വളരെ ഈഗോയിസ്റ്റ് ആയാണ് വിദ്യാര്‍ത്ഥികളോട് ഇടപെടുന്നത് എന്നാണ് മനസ്സിലാക്കാന്‍ ആവുന്നത്. പുറത്താക്കപ്പെട്ടവരില്‍ ഒരു വിദ്യാര്‍ത്ഥിയോട് രണ്ടു മാസം മുന്‍പ് മുടി മുറിക്കണമെന്ന് പ്രിന്‍സിപ്പള്‍ ആജ്ഞാപിച്ചിരുന്നു.

എന്നാല്‍ പെരുന്നാള്‍ ആഘോഷത്തിന് രണ്ടു ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അത് കഴിഞ്ഞാല്‍ ഉടന്‍ ചെയ്യാമെന്നും പറഞ്ഞ വിദ്യാര്‍ത്ഥിയെ മാനസികമായി ഇദ്ദേഹം പീഡിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിയെ റൂമില്‍ പൂര്‍ത്തിയിട്ട് മാനസികമായി ഇദ്ദേഹം പീഡിപ്പിച്ചതിനെതിരെ, സ്‌കൂളില്‍ നിന്നും പുറത്താക്കുന്നുമെന്ന ഭീഷണി ഉള്ളതിനാല്‍ മാത്രമാണ് നേരത്തെ പരാതിയായി പോകാതിരുന്നത് എന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും പറഞ്ഞു.

പ്രിന്‍സിപ്പാളിന്റെ മാനസിക പീഡനത്തില്‍ മാനസികമായി തകര്‍ന്ന കുട്ടിയുടെ വിഷമം കണ്ട സഹ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞെങ്കിലും എല്ലാവരോടും തട്ടിക്കയറുകയും വീണ്ടും നിങ്ങളെയൊക്കെ ഞാന്‍ അനുഭവിപ്പിക്കും എന്ന ഭീഷണി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മാനേജുമെന്റ് സി ഇ ഓക്ക് പരാതി നല്‍കിയത് പ്ലസ് ടു വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പാളിന് വൈരാഗ്യം ഉണ്ടാക്കിയ സംഭവം ആയിരുന്നു.

സ്‌കൂളിലെ പ്രശ്നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം, കുട്ടികളെ നേരെ പുറത്താക്കിയിരിക്കുകയാണ്. ഞങ്ങള്‍ രക്ഷിതാക്കളെ വിളിച്ച് അദ്ദേഹം പറഞ്ഞത് തന്നെ സത്യ വിരുദ്ധമായ കാര്യങ്ങള്‍ ആണ്. മാനേജുമെന്റ് സ്‌കൂള്‍ ആണെന്നും തങ്ങള്‍ക്കിഷ്ടമുള്ളത് പോലെ തീരുമാനം എടുക്കാന്‍ അധികാരം ഉണ്ട് എന്നുമാണ് പ്രിന്‍സിപ്പാള്‍ പറയുന്നത് രക്ഷിതാക്കള്‍ കൂട്ടി ചേര്‍ത്തു. ഇവിടെ നിന്ന് പുറത്താക്കി ടി സി തന്നാലും മറ്റ് സ്‌കൂളില്‍ പ്രവേശനം നേടാം എന്ന കള്ളവും പ്രിന്‍സിപ്പല്‍ പറയുന്നു എന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

കേന്ദ്രീകൃത പ്രവേശന രീതിയുള്ള സി ബി എസ് ഇ ബോര്‍ഡില്‍ ആഗസ്റ്റ് 31 ന് പ്ലസ്ടു പ്രവേശന നടപടി ക്രമങ്ങള്‍ അവസാനിച്ചതായി സര്‍ക്കുലര്‍ (CBSE/Coord/Exam 2023-24/Schedule/2023 Date :11/08/2023) വ്യക്തമാക്കുന്നുണ്ട്. പരീക്ഷക്ക് എന്റോള്‍ ചെയ്യേണ്ട തീയതി സെപ്റ്റംബര്‍ 18 ആണെന്നും സര്‍ക്കുലര്‍ (CBSE/LOC/2023-24/ dates 17/08/2023)
വ്യക്തമാക്കുന്നു. ഈ സര്‍ക്കുലര്‍ എല്ലാ അഫിലിയേറ്റഡ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും സി ബി എസ് ഇ വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുന്നതിനൊപ്പം അയക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ ഡിസ്മിസ്സലോടെ ഒരു വര്‍ഷം നഷ്ടപ്പെടും എന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ് .

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും ജീവിതവും തകര്‍ക്കാനുള്ള പ്രിന്‍സിപ്പാളിന്റെയും മാനേജുമെന്റിന്റെയും ക്രൂരമായ നടപടിക്കെതിരെ ബഹുമാനപ്പെട്ട ബാലാവകാശ കമ്മീഷനോടും മനുഷ്യാവകാശ കമ്മീഷനോടും , കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ ഡിസ്മിസ്സല്‍ റദ്ധ് ചെയ്ത് എത്രയും അടിയന്തിരമായി സ്‌കൂളിലെ പുനഃ പ്രവേശനം സാധ്യമാക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കണമെന്ന് സി ബി എസ് ഇ സെന്‍ട്രല്‍ ബോര്‍ഡ് സെക്രട്ടറിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.

പുനഃ പ്രവേശനം വൈകുന്ന ഓരോ നിമിഷവും വിദ്യാര്‍ത്ഥികള്‍ മാനസികമായ പിരിമുറുക്കത്തിലേക്കും ഡിപ്രഷന്‍ സ്റ്റേജിലേക്കും കടക്കുകയാണ്. അപമാനവും ഭാവിയെ കുറിച്ചുള്ള ആശങ്കകളും കാരണം നമ്മുടെ രാജ്യത്തും ലോകത്തും ആത്മഹത്യ പെരുകുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ നിരാശയും മാനസിക സംഘര്‍ഷങ്ങളും ഞങ്ങളെ ഭയപ്പെടുത്തുകയും ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പല മാതാപിതാക്കള്‍ക്കും രാത്രി ഉറക്കമൊഴിച്ച് കുട്ടികള്‍ക്ക് കാവലിരിക്കേണ്ട അവസ്ഥയാണ്. സ്‌കൂള്‍മാനേജുമെന്റിന്റെ ഈ നടപടി കുട്ടികളെ മാനസ്സികമായി അത്രയേറെ തളര്‍ത്തിയിട്ടുണ്ട്.

കുട്ടികളുടെ വേദനയില്‍ അഭിരമിക്കുന്ന സാഡിസ്റ്റ് മനോഭാവം ആര് വെച്ചു പുലര്‍ത്തിയാലും എതിര്‍ക്കപ്പെടേണ്ടതുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെ അക്കാദമികവും അക്കാദമികേതരവുമായ യോഗ്യതയും അഡ്മിനിസ്ട്രേഷന്‍ യോഗ്യതയും ഒപ്പം മാനസിക ആരോഗ്യ സ്ഥിതിയും ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണ പരിധിയില്‍ കൊണ്ട് വരേണ്ടതുണ്ട് എന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു .

ഇതിനേക്കാള്‍ ചെറുതോ വലുതോ ആയ സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുമ്പോള്‍ പാലിക്കാറുള്ള സസ്‌പെന്‍ഷന്‍, അന്വേഷണ കമ്മറ്റിയെ വെക്കല്‍, മൊഴി എടുക്കല്‍, രക്ഷാകര്‍തൃയോഗം തുടങ്ങിയ നടപടിക്രമങ്ങള്‍ ഒന്നും ചെയ്യാതെ ഒരു വിഷയം ഉണ്ടായ ഉടനെ, വിഷയങ്ങളെ അതി വൈകാരികമായി എടുത്ത് അടുത്ത പ്രവൃത്തി ദിവസം തന്നെ ഡിസ്മിസ് ചെയ്യുകയാണ് ചെയ്തത്. ഇപ്പോള്‍ നിര്‍ദാക്ഷിണ്യം പുറത്താക്കപ്പെട്ടിട്ടുള്ള

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നാളിതു വരെ ഒരു അക്രമസംഭവങ്ങളില്‍ പങ്കാളിയാവുകയോ അതിന്റെ പേരില്‍ സസ്പെന്‍ഷന്‍ പോലുള്ള നടപടികള്‍ക്ക് വിധേയനാവുകയോ ചെയ്തിട്ടില്ലാത്തതാണ്.

ഒരു ജനാധിപത്യ രാഷ്ട്രത്തിനകത്ത് ലഭിക്കേണ്ട സാമാന്യ നീതി പോലും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പുറത്താക്കപ്പെട്ട ആറ് വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കാന്‍ ഏതറ്റം വരെയുള്ള നിയമ പോരാട്ടത്തിനും രക്ഷിതാക്കള്‍ തയ്യാറാണ് എന്ന് വ്യക്തമാക്കുന്നു.

സിബിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന ഈ സ്‌കൂള്‍ ‘അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ മാനേജുമെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് 26ന് സ്‌കൂളില്‍ നടന്ന ഓണാഘോഷത്തിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ വാക്കു തര്‍ക്കം കയ്യാങ്കളിയായി മാറിയിരുന്നു. നാല്പതോളം കുട്ടികള്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന സംഘര്‍ഷത്തില്‍ രണ്ട് പതിനൊന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നെങ്കിലും പിന്നീട് രക്ഷിതാക്കളുടെ ഇടപെടല്‍ മൂലം തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പായിട്ടുണ്ട് എന്നുമാണ് അറിയുന്നത്. രക്ഷിതാക്കള്‍ക്ക് വേണ്ടി പത്ര സമ്മേളനത്തില്‍ പങ്കെടുത്ത് കെ ഐ ഷെബീര്‍,എ ടി അബൂബക്കര്‍ ,നൗഷാദ് ടി വി ,മുഹമ്മദ് അസ്ലം എന്നിവര്‍ പങ്കെടുത്തു

Exit mobile version