‘തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുവെന്ന് പരാതി’; ലഹരി മാഫിയ പ്രവാസിയുടെ വീട് ആക്രമിച്ചു; പോലീസ് ജീപ്പിന്റെ ഗ്ലാസ് തകര്‍ത്തു

താമരശ്ശേരിയില്‍ ലഹരി മാഫിയ സംഘം പ്രവാസിയുടെ വീടും കാറും തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയ സംഘം തകര്‍ത്തത്.

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരി മാഫിയ സംഘം പ്രവാസിയുടെ വീടും കാറും തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയ സംഘം തകര്‍ത്തത്. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനാണ് വെട്ടേറ്റത്. വിവരം അറിഞ്ഞ് സംഭവം സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും ലഹരി മാഫിയ സംഘം തകര്‍ത്തു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ലഹരി മാഫിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണ്‍സൂറിന്റെ വീട്ടിലെത്തിയത്. സംഭവത്തിന്റെ തുടക്കം ഇങ്ങനെ… കഴിഞ്ഞ ദിവസം മന്‍സൂര്‍ അയൂബ് എന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള തന്റെ സ്ഥലത്ത് അയൂബ് എന്ന ആള്‍ ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നു എന്നായിരുന്നു പരാതി.

പരാതി നല്‍കിയതിന് പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണന്‍, ഫിറോസ് എന്നിവര്‍ വടിവാളുമായി മന്‍സൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന മന്‍സൂര്‍, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം അടിച്ച് തകര്‍ത്തു.

നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടര്‍ന്നു. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Exit mobile version