സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക്, വാഗ്ദാനം വിശ്വസിച്ച് പേര് രജിസ്റ്റര്‍ ചെയ്തത് നിരവധിപേര്‍! ഒടുവില്‍ നിരാശ, കേസെടുത്ത് പോലീസ്

കോഴിക്കോട് സരോവരത്ത് സംഘടിപ്പിച്ച ഫാഷന്‍ ഷോയാണ് പോലീസ് ഇടപെട്ട് നിര്‍ത്തിവെച്ചത്.

കോഴിക്കോട്: സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക് ചെയ്യാമെന്ന വാഗ്ദാനം വിശ്വസിച്ച് ഫാഷന്‍ ഷോയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിരാശ. സംഘാടനത്തിലെ പിഴവ് മൂലം പോലീസ് പരിപാടി നിര്‍ത്തിച്ചു. കോഴിക്കോട് സരോവരത്ത് സംഘടിപ്പിച്ച ഫാഷന്‍ ഷോയാണ് പോലീസ് ഇടപെട്ട് നിര്‍ത്തിവെച്ചത്. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. സംഘാടകര്‍ നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

സരോവരം ട്രേഡ് സെന്ററിലാണ് ഫാഷന്‍ റേയ്‌സ് എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്‍ട്രി ഫീസായി 6000 രൂപ നല്‍കിയെങ്കിലും മതിയായ സൗകര്യമോ, വസ്ത്രങ്ങള്‍ക്ക് നിലവാരമോ ഉണ്ടായിരുന്നില്ല. മാത്രമല്ല, കോസ്റ്റ്യൂം ഏറെ വൈകിയാണ് പലര്‍ക്കും കിട്ടിയത്. ഷോയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണം പോലും നല്‍കിയില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

സംഘാടകര്‍ക്കെതിരായി പ്രതിഷേധം ശക്തമായതോടെ നടക്കാവ് പോലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തിച്ചു. തുടര്‍ന്ന് ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തു. മുന്നൂറ് കുട്ടികളുള്‍പ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഷോയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഗ്ദാനം ചെയ്ത സൗകര്യം പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയില്ലെന്ന പരാതിയില്‍ സംഘടാകടര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.

Exit mobile version