ജയസൂര്യയുടെ പരാമർശം അജൻഡയുടെ ഭാഗം; യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥ, റിലീസ് ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയി: കൃഷിമന്ത്രി

കൊച്ചി: നടൻ ജയസൂര്യ പൊതുവേദിയിൽ വെച്ച് നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകി കൃഷി മന്ത്രി പി പ്രസാദ്. ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്ന് മന്ത്രി പറഞ്ഞു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം, ഏതു പൗരനും വിമർശനമുന്നയിക്കാമെന്നും പറയുന്ന കാര്യത്തെ ഉത്തരവാദിത്തത്തോടെ നോക്കിക്കാണാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ അദ്ദേഹം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണയിരുന്നു.

അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയം കാഴ്ചവയ്‌ക്കേണ്ടത്. അതു കേവലമായൊരു നാട്യം മാത്രമായിപ്പോയി എന്നാണ് ഇപ്പോൾ പറയാനാകുക. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിക്കൊപ്പം എന്ന പരിപാടി കളമശേരിയിൽ വളരെ വിജയകരമായിരുന്നു. അതിന്റെ ഭാഗമായി നടത്തിയ പരിപാടിയിലേക്കാണ് ജയസൂര്യയെ ക്ഷണിച്ചതെന്നും മന്ത്രി പി പ്രസാദ് വിശദീകരിച്ചു.

also read- 80% ആളുകൾ മോഡിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് 24രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ട്; ജനപ്രീതിക്ക് കോട്ടം തട്ടിയില്ലെന്ന് ബിജെപി

ഒരു പൊതുവായ പ്രശ്‌നമെന്ന രീതിയിലാണ് ജയസൂര്യ പറഞ്ഞത്. എന്നാൽ വ്യക്തിയുടെ കാര്യമാണെങ്കിൽ നിവേദനം നൽകാവുന്നതാണ്. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നു. നല്ല തിരക്കഥയായിരുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ മുന്നിൽ അതു പൊളിഞ്ഞുപോയി. അത്തരം തിരക്കഥയ്ക്കു പിന്നിൽ ജയസൂര്യയേപ്പോലുള്ളവർ ആടരുത്. പറഞ്ഞതിൽ, മുഴുവൻ കാര്യങ്ങളും ശരിയല്ലെന്ന് ജയസൂര്യയോട് വേദിയിൽവച്ചുതന്നെ പറഞ്ഞിരുന്നു.

ജയസൂര്യ കൃഷി ചെയ്ത് ആർക്കും ജീവിക്കാൻ കഴിയുന്നില്ലെന്ന് പറയുകയുണ്ടായി. എന്നാൽ കൃഷിയിൽനിന്ന് കിട്ടിയ വരുമാനമുപയോഗിച്ച് ആഡംബര കാർ വാങ്ങിയ ചെറുപ്പക്കാരൻ കളമശേരിയിലെ പരിപാടിയിൽ പങ്കെടുത്തിരുന്നെന്നും അത്തരം കാര്യങ്ങൾ അദ്ദേഹം കാണുന്നില്ലയെന്നും മന്ത്രി കുറ്റപ്പെടുത്തി.

Exit mobile version