ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

പെരിന്തല്‍മണ്ണയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് തൊണ്ണൂറ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച പട്ടാമ്പി സ്വദേശി ബഷീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് തൊണ്ണൂറ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച പട്ടാമ്പി സ്വദേശി ബഷീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. പശ്ചിമ ബംഗാളില്‍ താമസമാക്കിയ നൗഫല്‍ ഇടയ്ക്കിടെ കേരളത്തില്‍ എത്തുകയും, ആഡംബര വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയും ചെയ്യുകയായിരുന്നു.

ജൂണില്‍ അങ്ങാടിപ്പുറത്ത് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് ഒരു മോഷണം നടന്നിരുന്നു. രാത്രിയില്‍ വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളുമാണ് കവര്‍ന്നത്. മുതുകുര്‍ശ്ശി എളാടും സമാനരീതിയില്‍ മോഷണം നടന്നു. അവിടെ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു.

സിസിടിവി ദൃശ്യങ്ങളും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയായ മൂവ്വാറ്റുപുഴ സ്വദേശി നൗഫലിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. പക്ഷേ നാടുമായോ വീടുമായോ ഒരു തരത്തിലും ഈ പ്രതി ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല.

പിന്നീട് ഇയാളുടെ സാന്നിധ്യം ചെന്നൈ, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. കൂടാതെ, ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുന്‍പ് ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാള്‍ക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്നുള്ള വിവരവും പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്ന് പ്രതി ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലെത്തി മോഷണം നടത്തുന്നെന്ന് മനസിലായത്.

ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തെരഞ്ഞെടുക്കാറുള്ളത്. ഖത്തറിലെ ബിസിനസുകാരനെന്ന് പറഞ്ഞ് നൗഫല്‍ സേഖ് എന്ന പേരിലായിരുന്നു പശ്ചിമ ബംഗാളില്‍ പ്രതി താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. അവിടെ സ്ഥലം വാങ്ങി വീടും വെച്ചിരുന്നു.

അതേസമയം, ഇയാള്‍ മോഷണത്തിനായി കേരളത്തില്‍ വരുമ്പോള്‍ പട്ടാമ്പി സ്വദേശി ബഷീറായിരുന്നു നൗഫലിന് വാടക വീട് സംഘടിപ്പിച്ച് കൊടുക്കാറുള്ളത്. പിന്നീട് ഇയാള്‍ ആഡംബര വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തും. കഴിഞ്ഞ ദിവസം പ്രതി പട്ടാമ്പി ടൗണില്‍ പ്രതിയെത്തിയതായി വിവരം ലഭിച്ചു. ഇവിടെ വെച്ചാണ് പിടിയിലായത്.

Exit mobile version