നിര്‍മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

സെപ്റ്റിക് ടാങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചത്.

കോഴിക്കോട്: താമരശ്ശേരിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സെപ്റ്റിക് ടാങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചത്. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുല്‍ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിര്‍ (7), മുഹമ്മദ് ആദി (13) എന്നിവര്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആഷിറും, മുഹമ്മദ് ആദിയും ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കുസ് നിര്‍മ്മാണത്തിന് വേണ്ടി കുഴിച്ച കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. അതിലേക്കാണ് കുട്ടികള്‍ വീണത്. ട്യൂഷന് പോയ കുട്ടികള്‍ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്.

കുഴിയുടെ കരയില്‍ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടര്‍ന്ന് കുഴിയില്‍ തിരയുകയായിരുന്നു. മുഹമ്മദ് ആദി താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും, മുഹമ്മദ് ആഷിര്‍ കോരങ്ങാട് എല്‍പി സ്‌കൂലിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

Exit mobile version