‘എനിക്കു വിശക്കുന്നു.. പട്ടിണിയാണ്’ : ട്രാഫിക് വാര്‍ഡന്റെ ജോലി ആവശ്യപ്പെട്ട് പെരുമ്പാവൂരിലെ ജിഷയുടെ അമ്മ

ആലുവ: പട്ടിണിയിലാണ്, ജീവിക്കാന്‍ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ജിഷയുടെ മാതാവ് രാജേശ്വരി. പട്ടിണി മാറ്റാന്‍ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആണ് രാജേശ്വരി റൂറല്‍ എസ്പിയെ കാണാന്‍ പെരുമ്പാവൂരില്‍ നിന്ന് ആലുവയില്‍ എത്തിയത്.

പിന്നാലെ രണ്ടര മണിക്കൂര്‍ പാലസ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചു. ഒടുവില്‍ പിങ്ക് പോലീസ് ഇടപെട്ട് അനുനയിപ്പിച്ചു പെരുമ്പാവൂരിലേക്കുള്ള ബസ് സ്റ്റോപ്പില്‍ എത്തിച്ചു. 2016 ഏപ്രില്‍ 28നു കുറുപ്പംപടിയില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മയാണേ രാജേശ്വരി.

‘എനിക്കു വിശക്കുന്നു. പട്ടിണിയാണ്. എന്നെ ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. ട്രാഫിക് വാര്‍ഡന്റെ ജോലി എനിക്കിഷ്ടമാണ്. എസ്പി അടക്കമുള്ളവര്‍ക്കു സന്മനസ്സ് ഉണ്ടെങ്കില്‍ തരട്ടെ. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ? ഞാനൊരു മനുഷ്യ സ്ത്രീയല്ലേ? എനിക്കുമില്ലേ വിശപ്പും ദാഹവും?’രാജേശ്വരി പറയുന്നു.

രാവിലെ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം 9.30നാണു പാലസ് റോഡില്‍ മുനിസിപ്പല്‍ റെസ്റ്റ് ഹൗസിനു മുന്നില്‍ എത്തി രാജേശ്വരി വാഹനങ്ങള്‍ നിയന്ത്രിച്ചത്. 12 വരെ അതു തുടര്‍ന്നു. തോളില്‍ ബാഗ് തൂക്കിയ ഒരു സ്ത്രീ പതിവില്ലാതെ നടുറോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതു പലരും ശ്രദ്ധിച്ചിരുന്നു. ചുരുക്കം ചിലര്‍ രാജേശ്വരിയെ തിരിച്ചറിഞ്ഞു.

‘വര്‍ഷങ്ങളായി ജോലിയില്ല. വീട്ടുജോലിക്കും കടവരാന്തകള്‍ അടിച്ചുവാരാനും പോയിരുന്നു. ഹോം നഴ്‌സായും ജോലി ചെയ്തു. ഒരു ജോലിയും അധികം ദിവസം കിട്ടില്ല. കയ്യില്‍ കാശൊന്നുമില്ല. മൂത്ത മകളും ഭര്‍ത്താവും വേറെയാണ് താമസം. സര്‍ക്കാര്‍ പണിതു നല്‍കിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തി’രാജേശ്വരി പറയുന്നു.

മകള്‍ കൊല്ലപ്പെട്ടതു വലിയ വാര്‍ത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളില്‍ നിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകള്‍ക്കു റവന്യു വകുപ്പില്‍ ജോലി നല്‍കി. അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണമെല്ലാം തീര്‍ന്നുവെന്നും അന്നു തങ്ങളുടെ പേരില്‍ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറഞ്ഞു.

Exit mobile version