യൂ ട്യൂബര്‍ ‘തൊപ്പി’ അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് വാതില്‍ ചവിട്ടിപ്പൊളിച്ച്

കൊച്ചി: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തു വെച്ചാണ് നിഹാലിനെ കസ്റ്റഡിയില്‍ എടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പോലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്, ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പോലീസ് വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികള്‍ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്‌സുള്ള യുവാവാണ് ‘തൊപ്പി’.

ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ പതിനേഴിനാണ് വളാഞ്ചേരിയിലെ ജെന്‍സ് ഷോപ്പ് യൂട്യൂബര്‍ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് കുട്ടികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത്. ഇതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു.

Exit mobile version