കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാല്‍ സ്ലാബിനിടയില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാല്‍ നടപ്പാതയുടെ സ്ലാബിനിടയില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തി കുഞ്ഞിനെ രക്ഷിച്ചു.
നെടുമങ്ങാട് തെക്കെകുന്നത്തുവിളാകം വീട്ടില്‍ ഗണേഷിന്റെ മകള്‍ അനാമിക (10)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ ബീച്ചിന് സമീപം ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം.

എതിരെ വന്ന വാഹനം കടന്നുപോകാന്‍ കുട്ടി പുറകിലേക്ക് മാറിയപ്പോഴാണ്
വലതു കാല്‍ ഓടയുടെ സ്ലാബിനിടയിലേക്ക് താഴ്ന്ന് കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ കാല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു.

വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കുഞ്ഞിനെ രക്ഷിച്ചു. അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വിഴിഞ്ഞം യൂണിറ്റിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ഏംഗല്‍സ്, ഫയര്‍മാന്‍മാരായ അനീഷ് എസ്.ബി, സന്തോഷ് കുമാര്‍, ഷിജു, ഷിബി, പ്രദീപ്, ഹോംഗാര്‍ഡ് സദാശിവന്‍, ഡ്രൈവര്‍ ബൈജു എന്നിവര്‍ എത്തി.

Read also: പൂക്കളോ പൊന്നാടയോ വേണ്ട, സ്നേഹിക്കുന്നവര്‍ പുസ്തകങ്ങള്‍ നല്‍കൂ: വീണ്ടും കൈയ്യടി നേടി സിദ്ധരാമയ്യ


വേദനിച്ച് നിലവിളിക്കുകയായിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍, കമ്പിപ്പാര എന്നിവയുടെ സഹായത്തോടെ സ്ലാബിനെ ഇളക്കി മാറ്റി. സ്ലാബുകളെ ടാറിട്ട് ഉറപ്പിച്ചിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസം സൃഷ്ടിച്ചെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവധി ആഘോഷിക്കാന്‍ വിഴിഞ്ഞത്തെ ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് കോവളം ബീച്ച് കാണാന്‍ വന്നത്. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version