മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല; മാമുക്കോയയുടെ മകന്റെ നിലപാടാണ് ശരി; അനാദരവ് വിവാദത്തിൽ വി ശിവൻകുട്ടി

തിരുവനന്തപുരം: മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രമുഖരെത്തിയില്ലെന്നും ഇത് അനാദരവ് ആണെന്നുമുള്ള വിവാദങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്നും ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരിയെന്നും മന്ത്രി പ്രതികരിച്ചു.

മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വന്നില്ലെന്ന് അനുസ്മരണ സമ്മേളനത്തിലാണ് വിമർശനമുയർന്നത്. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നും സിനിമാലോകത്ത് തന്നെ വിമർശനം ഉയർന്നിരുന്നു.

പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകൻ വിഎം വിനു പ്രതികരിച്ചിരുന്നു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭനും പ്രതികരിച്ചിരുന്നു.

also read- മയക്കുവെടി വെച്ചു, അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്

എന്നാൽ, മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ സിനിമാതാരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് കുടുംബം വിശദമാക്കിയിരുന്നു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു എന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ അറിയിച്ചിരുന്നു.

ഷൂട്ടും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോവുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. വിദേശത്തായിരുന്നതിനാൽ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പിതാവിന് പങ്കെടുക്കാനായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version