പോസ്റ്റോഫീസ് നിക്ഷേപങ്ങളില്‍ തിരിമറി: 21 ലക്ഷം രൂപ തട്ടിയ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍

ആലപ്പുഴ: പോസ്റ്റോഫീസില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റിലായി. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസില്‍ ഗ്രാമീണ ടാക്ക് സേവക് സര്‍വ്വീസ് ആയി ജോലി ചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പാമ്പുംതറ സ്വദേശി അമിത നാഥിനെ (29) ആണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം പോസ്റ്റോഫീസില്‍ ടിഡി, എസ്എസ്എ, ആര്‍ഡി, എസ്ബി, പിപിഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായി ഒരു വര്‍ഷത്തേയ്ക്കും അഞ്ചു വര്‍ഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപയാണ് തിരിമറി നടത്തിയത്.

കൂടാതെ നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്ന ആര്‍ഐടിസി മെഷീന്‍ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തി ഓഫീസ് സീല്‍ പതിച്ചു കൊടുക്കുകയായിരുന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മാരാരിക്കുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എവി ബിജുവിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ എം സജീര്‍, ജാക്‌സണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ ആളുകള്‍ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്ന അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

അതേസമയം, വഴിക്കടവ് ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന നടത്തി. ഇവിടെ നിന്ന് കവറില്‍ സൂക്ഷിച്ച 13260 രൂപ കണ്ടെത്തി. വിജിലന്‍സിന്റെ പരിശോധനകള്‍ക്കിടയിലും കൗണ്ടറിനുള്ളില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും വെച്ച് ഡ്രൈവര്‍മാര്‍ പോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിലായിരുന്നു പരിശോധന.

Exit mobile version