‘രണ്ട് പേര്‍ വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ച് ദേഹത്ത് സ്പര്‍ശിച്ചു, വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചു’; കുഞ്ഞുനാളില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട: ബാല്യത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. തനിക്ക് ആറ് വയസ് പ്രായമുളളപ്പോള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തിനെ കുറിച്ചാണ് കളക്ടര്‍ പങ്കുവച്ചത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. രണ്ട് പേര് തന്നെ ദുരുപയോഗം ചെയ്‌തെന്നാണ് കളക്ടര്‍ വെളിപ്പെടുത്തിയത്.

ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്ന പരിപാടിയിലാണ് കളക്ടര്‍ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അടുത്തേക്ക് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും കളക്ടര്‍ വെളിപ്പെടുത്തി.

എന്നാല്‍ അവര്‍ ആരാണെന്ന് ഇപ്പോള്‍ തനിക്ക് ഓര്‍മ്മ ഇല്ലെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാന്‍ തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ബാല്യത്തില്‍ ഏല്‍ക്കുന്ന ഇത്തരം ആഘാതങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടും. പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം.

പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണെന്നുമുളള പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് അത് കിട്ടിയിട്ടുണ്ട്, കളക്ടര്‍ വ്യക്തമാക്കി.

Exit mobile version