ഇന്നസെന്റ് ദൂരെ എവിടെയോ ഒരു ലൊക്കേഷനിൽ ഷൂട്ടിങിലാണെന്ന് കരുതാമെന്ന് സലിം കുമാർ; നിലപാടുകളിൽ മായം ചേർക്കാത്ത സഹോദരന് അന്ത്യാഭിവാദ്യങ്ങൾ നേർന്ന് മുകേഷ്

മലയാളികളുടെ പ്രിയപ്പെട്ട കലാകാരനും സിനിമാലോകത്തെ ചിരിക്കുടുക്കയും ആയിരുന്നു നടൻ ഇന്നസെന്റ്. വ്യത്യസ്ത വേഷങ്ങളിലെത്തി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാപ്രതിഭയ്ക്ക് വിട നൽകുകയാണ് സിനിമാലോകവും.

താരത്തിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു എന്നാണ് നടൻ സലിം കുമാർ കുറിച്ചത്. ‘ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.’- എന്നും സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

സലിം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

”ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.

ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.”

സിനിമയിലെപ്പോലെ ജീവിതത്തിലും നർമ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും, ഗൗരവമേറിയ പ്രതിസന്ധികളിൽ ചേട്ടൻ ഒരു വലിയ സാന്ത്വനമായിരുന്നുവെന്നാണ് നടനും എംഎൽഎയുമായ മുകേഷ് കുറിച്ചത്.

‘പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം, സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു. നിലപാടുകളിൽ മായം ചേർക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ട സഹോദരന് അന്ത്യാഭിവാദ്യങ്ങൾ’– എന്നാണ് മുകേഷ് കുറിച്ചത്.

മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വിട ??????????
”സിനിമയിലെപ്പോലെ ജീവിതത്തിലും നർമ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും… ഗൗരവമേറിയ പ്രതിസന്ധികളിൽ ചേട്ടൻ ഒരു വലിയ സ്വാന്തനമായിരുന്നു … പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു… നിലപാടുകളിൽ മായം ചേർക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ട്ട സഹോദരന്,അന്ത്യാഭിവാദ്യങ്ങൾ ??”

Exit mobile version