യുവ അധ്യാപികയുടെ മൃതദേഹം കിടപ്പുമുറിയില്‍ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ നിലയില്‍: ഭാര്യയെ കാണാനില്ലെന്ന പരാതിയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഒളിവില്‍

തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച കാണാതായ, പേഴുംകണ്ടം വട്ടമുകളേല്‍ അനുമോളുടെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ഭര്‍ത്താവ് വിജേഷ് അനുമോളെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ അനുമോള്‍ 17ന് സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂളിന്റെ വാര്‍ഷികാഘോഷ ഒരുക്കം പൂര്‍ത്തിയാക്കി വൈകിട്ടാണു മടങ്ങിയത്. എന്നാല്‍ 18ന് അനുമോള്‍ സ്‌കൂളില്‍ എത്തിയില്ല. അനുമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നായിരുന്നു പരാതി. സംഭവ ശേഷം വിജേഷ് ഒളിവിലാണ്.

അനുമോളെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. വിജേഷാണ് ഭാര്യയെ കാണാത്ത വിവരം മാതാപിതാക്കളെ അറിയിച്ചത്. അന്ന് തന്നെ അനുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ മാതാപിതാക്കളെ കിടപ്പുമുറിയില്‍ കയറാതിരിക്കാന്‍ വിജേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഏറെ തിരഞ്ഞിട്ടും അനുമോളെ കാണാതായതോടെ കട്ടപ്പന പോലീസില്‍ പരാതിയും നല്‍കി, ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കട്ടിലിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്.

Exit mobile version