മുന്‍ വൈരാഗ്യം, ഉത്സവാഘോഷത്തിനിടെ വാക്കേറ്റം! ഒടുവില്‍ കത്തിക്കുത്ത്, യുവാവ് അറസ്റ്റില്‍

മീനമ്പലം ജ്യോത്സ്യര്‍ മുക്കില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കായിരുന്നു കൊലപാതകം.

കൊല്ലം: പാരിപ്പള്ളിയില്‍ ഉത്സവ ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. മീനമ്പലം സ്വദേശി വിശാഖ് വധക്കേസില്‍ മുള്ളുകാട് സ്വദേശി അനന്തുവാണ് പോലീസിന്റെ പിടിയിലായത്. മീനമ്പലം ജ്യോത്സ്യര്‍ മുക്കില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കായിരുന്നു കൊലപാതകം.

ഘോഷയാത്രയുടെ ഫ്‌ലോട്ടുകള്‍ക്ക് മുന്നിലൂടെ ആടിപ്പാടുകയായിരുന്നു വിശാഖും പ്രതി അനന്തുവും. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. അനന്തു കത്തി ഉപയോഗിച്ച് വിശാഖിനെ വയറിലും നെഞ്ചിലും കുത്തുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

അതേസമയം, സംഘര്‍ഷത്തിനിടെ തലക്ക്പരിക്കേറ്റ അനന്തുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ നിന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശാഖുമായുണ്ടായ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഓണത്തിന് വൈശാഖിന്റെ വീടിന് സമീപത്തുള്ള മൂലത്തോട് വയലിന് സമീപം അനന്തവും കൂട്ടരും മദ്യപിക്കാനെത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത വിശാഖിനെ അനന്തു മര്‍ദിച്ചു. വിശാഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

Exit mobile version