മമ്മൂക്ക നേരിട്ട് വിളിച്ച് ‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്ന് ചോദിച്ചു: സുഖമായി വന്നിട്ട് ഷൂട്ട് ചെയ്യാമെന്ന് നിവിന്‍ പറഞ്ഞു; താരലോകത്തിന്റെ പൂര്‍ണ പിന്തുണയെ കുറിച്ച് മിഥുന്‍

ദുബായ്: ബെല്‍സ് പാഴ്‌സി രോഗമുക്തി നേടി നടനും അവതാരകനുമായ മിഥുന്‍ രമേശ് തിരികെ ജോലിയില്‍ പ്രവേശിച്ചു. ദുബായിലെ ഹിറ്റ് 96.7 ല്‍ ആര്‍ജെയാണ് മിഥുന്‍. കഴിഞ്ഞ ദിവസം ജോലിയില്‍ തിരികെ എത്തിയ സന്തോഷം മിഥുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഇപ്പോഴിതാ രോഗാവസ്ഥയില്‍ തനിക്ക് സിനിമാ ലോകത്തുനിന്നും തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ച് തുറന്നു പറയുകയാണ് മിഥുന്‍. പലരും എനിക്ക് വേണ്ടി അര്‍ച്ചന കഴിപ്പിക്കുക, പള്ളിയില്‍ പ്രാര്‍ത്ഥന കൂടുകയൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്.

ആദ്യദിവസം തന്നെ മമ്മൂക്ക വിളിച്ചു. അദ്ദേഹം ഇതുവരെയും നേരിട്ട് വിളിച്ചിട്ടില്ല. എന്തെങ്കിലും ഒരു കാര്യത്തിന് അദ്ദേഹത്തിന് ഒപ്പം ഉള്ളവരായിരിക്കും അല്ലേ വിളിക്കുന്നത്. ഇത്തവണ നേരിട്ട് വിളിച്ച് ‘മോനേ, നിനക്ക് എന്ത് പറ്റിയെടാ’ എന്നാ ചോദിച്ചത്.

സുരേഷേട്ടന്‍ വിളിച്ചു. ദിലീപേട്ടന്‍ ഡോക്ടര്‍മാരോട് സംസാരിച്ചു. ചാക്കോച്ചന്‍ നേരെ ആശുപത്രിയിലേക്ക് വന്നു. പിഷാരടി, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങി എല്ലാവരും എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു.

നിവിന്റെ പടം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് അസുഖം വരുന്നത്. അഞ്ച് സീനേ ഞാന്‍ അതില്‍ ചെയ്തിട്ടുള്ളൂ. എന്റെ പ്രശ്‌നം മാറിവരാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും അഞ്ച് സീനല്ലേ ഉള്ളൂ അത് മാറ്റിയെടുക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ ആരോഗ്യം നോക്കിക്കോളൂ. ബാക്കിയൊക്കെ നമ്മള്‍ ചെയ്‌തോളാം. മിഥുന്‍ തിരിച്ച് വന്നിട്ട് ബാക്കി ഷൂട്ട് ചെയ്യാം’ എന്നാണ് നിവിന്‍ പറഞ്ഞത്. അങ്ങനെ ഉള്ള സപ്പോര്‍ട്ടൊക്കെ ലഭിക്കുന്നത് വലിയ കാര്യമാണ്. അനുഗ്രഹമാണത്’, എന്ന് മിഥുന്‍ പറയുന്നു.

ഈ മാസം ആദ്യമാണ് തനിക്ക് ബെല്‍സ് പാഴ്‌സി രോഗം ബാധിച്ചെന്ന് മിഥുന്‍ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണ്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു മിഥുന്‍ ചികിത്സ തേടിയത്.

Exit mobile version