ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

പത്തനംതിട്ട: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളുമായി സന്നിധാനത്തെ നടപ്പന്തലിലെത്തിയ പോലീസിനോട് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വ്രതമെടുത്ത് ഭക്തിസാന്ദ്രമായി എത്തുന്ന വിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ സമരത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന ശബരിമല പുണ്യഭൂമി ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കില്ലെന്നും മന്ത്രി പറഞ്ഞു.

പോലീസിനെയും മന്ത്രി വിമര്‍ശിച്ചു. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നു. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി

Exit mobile version