‘വിജയനും ചെത്തു ജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, എന്ത് ചെയ്യാം കാലം മാറി പോയില്ലേ’; സംഘപരിവാറിന്റെ ജാതീയ അധിക്ഷേപങ്ങളോട് മുഖ്യമന്ത്രി

വ്യക്തിപരവും ജാതീയവുമായ അധിക്ഷേപങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: വ്യക്തിപരവും ജാതീയവുമായ അധിക്ഷേപങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ”വിജയനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ”മുഖ്യമന്ത്രി അധിക്ഷേപങ്ങളോട് പ്രതികരിച്ചതിങ്ങനെ. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

”എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാന്‍ ഏത് ജാതിയില്‍ ആയിരുന്നുവെന്നു അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പണ്ട് ചാതുര്‍വര്‍ണ്ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയില്‍ പെട്ടയാള്‍ ഇന്ന ജോലിയേ എടുക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു. ചേട്ടന്‍മാര്‍ ചെത്തു തൊഴിലാളികളായിരുന്നു. അതു കൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അച്ഛനും മുത്തച്ഛന്‍മാരും ആ ജോലിക്കാര്‍ തന്നെയായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം ആ കാലം മാറിപ്പോയില്ലേ. പുതിയ കാലമല്ലേ . അത് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.”മുഖ്യമന്തി പ്രതികരിച്ചു.

Exit mobile version