പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 60000 മുതല്‍ 87000 രൂപ വരെ വൈദ്യൂതി ബില്ല്, കണ്ണുതള്ളി വീട്ടുകാര്‍; മീറ്റര്‍ റീഡിങ്ങില്‍ പിഴവെന്ന് കെഎസ്ഇബി

വൈദ്യുതി ഉപഭോഗം തീര്‍ത്തും കുറഞ്ഞ വീടുകളില്‍ ആണ് വലിയ തുകയുടെ ബില്‍ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഇടുക്കി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 60000 മുതല്‍ 87000 രൂപ വരെ വൈദ്യൂതി ബില്ല് ലഭിച്ച സംഭവത്തില്‍ മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതില്‍ പിഴവെന്ന് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തല്‍. പാമ്പനാര്‍ എല്‍എം എസ് പുതുവല്‍ കോളനിയിലെ 22 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഭീമമായ തുക വൈദ്യുതി ബില്‍ ലഭിച്ചത്.

വൈദ്യുതി ഉപഭോഗം തീര്‍ത്തും കുറഞ്ഞ വീടുകളില്‍ ആണ് വലിയ തുകയുടെ ബില്‍ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് കെഎസ്ഇബി അന്വേഷണം തുടങ്ങിയിരുന്നു. അമിത ബില്‍ വന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ കൃത്യമായി മീറ്റര്‍ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.

അടുത്തയിടെ കൃത്യമായി റീഡിങ് എടുക്കാന്‍ ആരംഭിച്ചതോടെയാണ് തെറ്റുപറ്റിയത് വ്യക്തമായത്. ഈ സാഹചര്യത്തില്‍ മീറ്റര്‍ റീഡര്‍മാരെ സെക്ഷനുകള്‍ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകള്‍ മുഴുവന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

എന്നാല്‍ നിലവില്‍ അമിത ബില്‍ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല. ഗൗരവമുള്ള പരാതിയായതിനാല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കെഎസ്ഇബി നിയോഗിക്കും. ഒപ്പം കെഎസ്ഇബിയുടെ വിജിലന്‍സ് ഉള്‍പ്പെടെയുള്ള വിവിധ സംഘങ്ങളും അന്വേഷണം നടത്തും. സംഭവം സംബന്ധിച്ച് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിലും ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനാല്‍ അന്വേഷണത്തിന് കലക്ടറും ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version