മാലിന്യ കൂനയില്‍ നിന്ന് കിട്ടിയ മേല്‍വിലാസത്തില്‍ പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്; എന്ത് ചെയ്യണമെന്നറിയാതെ വെട്ടിലായി ജയമോന്‍

നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടും പനച്ചിക്കാട് പഞ്ചായത്ത് ഇതൊന്നും കണക്കിലെടുക്കില്ല. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് പഞ്ചായത്തിന്റെ വാദം.

മാലിന്യ കൂനയില്‍ നിന്ന് മേല്‍വിലാസം കിട്ടിയതിനെ തുടര്‍ന്ന് അവിടത്തെ മാലിന്യം മുഴുവനും തലയിലായി പൊല്ലാപ്പ് പിടിച്ച് കോട്ടയം കുറിച്ചി സ്വദേശി ജയമോന്‍. മേല്‍വിലാസമെഴുതിയ കടലാസ് കഷണം മാലിന്യ കൂനയില്‍ നിന്ന് കിട്ടിയതിനാല്‍ ജയമോന്‍ പതിനായിരം രൂപ പിഴയൊടുക്കണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം.

അലക്ഷ്യമായി മാലിന്യം തള്ളിയതിന് പതിനായിരം രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് തൊട്ടടുത്ത പനച്ചിക്കാട് പഞ്ചായത്തില്‍ നിന്നാണ് ജയമോന് നോട്ടീസ് ലഭിച്ചത്. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടും പനച്ചിക്കാട് പഞ്ചായത്ത് ഇതൊന്നും കണക്കിലെടുക്കില്ല. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് പഞ്ചായത്തിന്റെ വാദം.

ജയമോന്റെ കുറിച്ചിയിലെ വീട്ടില്‍ നിന്ന് പതിനഞ്ച് കിലോ മീറ്റര്‍ അകലെ പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ പൂവന്‍ തുരുത്ത് എന്ന സ്ഥലത്ത് കണ്ടെത്തിയ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ജയമോന്റെ മേല്‍വിലാസം എഴുതിയ കടലാസ് കിട്ടിത്. അതില്‍പിന്നെ അവിടത്തെ മുഴുവന്‍ മാലിന്യവും ജയമോന്റെ തലയിലാണ്.

ജയമോന്‍ മാലിന്യം തള്ളിയതിന് സാക്ഷികളുള്ളതായി ഈ കത്തില്‍ പഞ്ചായത്ത് പറയുന്നില്ല, മാത്രമല്ല, സിസിടിവി ദൃശ്യങ്ങളും ഇല്ല. ഇങ്ങനെ ഒരു തെളിവും ഇല്ലാതെ വെറും ഒരു മേല്‍വിലാസം രേഖപ്പെടുത്തിയ കടലാസ് കിട്ടിയെന്ന കാരണം പറഞ്ഞ് പതിനായിരം രൂപ പിഴ ഒടുക്കണമെന്ന് പറയുന്നതിലെ യുക്തിയില്ലായ്മയാണ് ജയമോനും കുടുംബവും ചോദ്യം ചെയ്യുന്നത്.

വീട്ടിലെ മാലിന്യങ്ങള്‍ എല്ലാ മാസവും ഹരിത കര്‍മ സേനയ്ക്ക് പണം നല്‍കി കൈമാറുന്നതിന്റെ രേഖകള്‍ ജയമോന്റെ പക്കലുണ്ട്. മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ ആവശ്യത്തിലധികം സ്ഥലം തന്റെ വീടിനരികില്‍ തന്നെയുണ്ടെന്ന് ജയമോന്‍ പറയുന്നു.

Exit mobile version