അവസാനം ജീവന്‍ തിരിച്ചുകിട്ടി; വധശിക്ഷ വിധിക്കെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് മരണശിക്ഷയില്‍ ഇളവ്

ഒരു വര്‍ഷം മുമ്പ് റിയാദിലെ ബത്ഹയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തില്‍ ഉള്‍പ്പെട്ടാണ് സമീറും ജയിലിലായത്.

ദമ്മാം: നിയമപോരാട്ടം തുണച്ചു, വധശിക്ഷ വിധിക്കെട്ട് റിയാദ് ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് മരണശിക്ഷയില്‍ ഇളവ് ലഭിച്ചു. വ്യഭിചാരക്കുറ്റാരോപിതനായി ജയിലിലാവുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത മലയാളി യുവാവ് മലപ്പുറം, ഒതായി സ്വദേശി സമീര്‍ പെരിഞ്ചേരിക്കാണ് (38)് അനുകൂല വിധി വന്നത്.

ഒരു വര്‍ഷം മുമ്പ് റിയാദിലെ ബത്ഹയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തില്‍ ഉള്‍പ്പെട്ടാണ് സമീറും ജയിലിലായത്. ഇതില്‍ ഉണ്ടായിരുന്ന ഇന്തോനേഷ്യന്‍ യുവതി സമീറിനെതിരെ മൊഴികൊടുത്തതോടെ വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിക്കപ്പെട്ട് സമീര്‍ ജയിലിലാവുകായായിരുന്നു.

മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വധശിക്ഷ ശരിവെച്ചു. സമീറിന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. കുറ്റകൃത്യം ഇതായതിനാല്‍ പ്രവാസി സംഘടനകളൊന്നും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സാമൂഹികപ്രവര്‍ത്തകന്‍ സുധീര്‍ മണ്ണാര്‍ക്കാട് മുന്നോട്ട് വന്നത്.

പിന്നീട് കേസിന്റെ തുടര്‍നടപടികളില്‍ ഇടപെടാന്‍ എംബസ്സി അദ്ദേഹത്തിന് സമ്മത പത്രം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോവുകയും കോടതി കേസ് പുനഃപരിശോധിക്കാന്‍ തയ്യാറാവുകയുമായിരുന്നു. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ സാക്ഷികളോ തെളിവുകളോ ഇല്ലെന്ന് സമര്‍ത്ഥിക്കാന്‍ പ്രതിഭാഗത്തിന് കഴിയുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച റിയാദ് കോടതി വധ ശിക്ഷാവിധി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ജയില്‍ മോചനം സാധ്യമായിട്ടില്ല. പബ്ലിക് റൈറ്റ് പ്രകാരമുള്ള തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ സമീര്‍ അനുഭവിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.

Exit mobile version