കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു; ദാരുണ സംഭവം അമ്പലപ്പുഴയില്‍, പരിക്കേറ്റവരെ പുറത്തെത്തിച്ചത് കാര്‍ വെട്ടിപ്പൊളിച്ച്

ആലപ്പുഴ: അമ്പലപ്പുഴയില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമല്‍ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മരിച്ച അഞ്ചുപേരും കാറില്‍ സഞ്ചരിച്ചവരാണ്.

അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഐഎസ്ആര്‍ഒ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് പറഞ്ഞു.സുഹൃത്തുക്കളായ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

also read- ‘പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം എല്ലാ പ്രശ്നങ്ങളും തീരും’; ഗുജറാത്ത് കോടതി

നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷവുമാണ് മരിച്ചത്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നെന്ന് പോലീസ് പറയുന്നു. അപകട വിവരമറിഞ്ഞ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഇവരെ പിന്നീട് ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Exit mobile version