ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്.

ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോകവെയാണ് അപകടം. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്. പരിക്കേറ്റവരെ മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Exit mobile version