എല്ലാ കുട്ടികളും മാപ്പ് പറഞ്ഞു: ലോ കോളേജില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു; അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജില്‍ വച്ചുണ്ടായ അനിഷ്ട സംഭവത്തില്‍ പ്രതികരിച്ച്
നടി അപര്‍ണ ബാലമുരളി. നടിയെ അധിക്ഷേപിച്ച സംഭവത്തില്‍ കോളേജ് വിദ്യാര്‍ിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും ലോ കോളേജില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അപര്‍ണ പറഞ്ഞു.

‘തങ്കം’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് സംഭവത്തെ കുറിച്ച് നടി പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളേജിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

ജനുവരി 18-നായിരുന്നു എറണാകുളം ലോ കോളേജ് യൂണിയന്‍ പരിപാടിക്കിടെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അപര്‍ണയ്ക്ക് ദുരനുഭവം നേരിട്ടത്. പൂ കൊടുക്കാനായി സ്റ്റേജില്‍ എത്തിയ വിദ്യാര്‍ത്ഥി കൈയ്യില്‍ കയറി പിടിക്കുകയും തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. നടി അതൃപ്തി പ്രകടമാക്കിയതോടെ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

Exit mobile version