അച്ഛനെ ഹൃദയാഘാതം കവര്‍ന്നു, അമ്മ കൊലക്കത്തിക്കിരയായി: വിനീതയുടെ മക്കള്‍ക്ക് സ്‌നേഹവീടൊരുക്കി സിപിഎം

തിരുവനന്തപുരം: മനസ്സാക്ഷിയെ ഞെട്ടിച്ച അമ്പലമുക്ക് കൊലക്കേസില്‍ കൊല്ലപ്പെട്ട വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി വിനീതത്തില്‍ അന്തിയുറങ്ങാം. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത് സിപിഎം പഴകുറ്റി ലോക്കല്‍ കമ്മിറ്റിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍മാസ്റ്റര്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. വിനീതയുടെ ഭര്‍ത്താവ് നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

സ്വന്തമായി കിടപ്പാടം പോലുമില്ലാതിരുന്ന കുടുംബത്തിന് മൂന്നു സെന്റ് സ്ഥലം കരിപ്പൂര്‍ പുലിപ്പാറ പറമ്പള്ളിക്കോണത്ത് വാങ്ങിയ ശേഷമാണ് 700-സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീട് നിര്‍മ്മിച്ചത്. അമ്മയുടേയും അച്ഛന്റേയും അകാല മരണത്തോടെ അനാഥമായിപ്പോയ ബാല്യമാണ് അക്ഷയ്കുമാറിന്റേതും അനന്യയുടേതും. ഹൃദയാഘാതമായിരുന്നു അച്ഛന്‍ കുമാറിനെ കവര്‍ന്നത്.

ഭര്‍ത്താവിന്റെ മരണത്തോടെയാണ് വിനീത കുടുംബം പോറ്റാനായി അമ്പലംമുക്കിലെ ചെടിത്തോട്ടത്തില്‍ ജോലിക്കു പോയത്. ഇവിടെ വച്ചാണ് തമിഴ്നാട്ടുകാരനും കൊടുംകുറ്റവാളിയുമായ രാജേന്ദ്രന്‍ സ്വര്‍ണ്ണമാല മോഷ്ടിക്കാനായി വിനീതയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതി രാജേന്ദ്രന്‍ പോലീസ് പിടിയിലാകുന്നത്.

Exit mobile version