കുട്ടികളെ വെള്ളച്ചാട്ടത്തിന് താഴെയാക്കി ദമ്പതികൾ വെള്ളച്ചാട്ടത്തിലേയ്ക്ക് പോയി; ഒഴുക്കിൽപ്പെട്ട് 4 വയസുകാരി! മറ്റൊരു വിനോദ സഞ്ചാരിയുടെ ഇടപെടലിൽ ഹരിണിക്ക് പുതുജന്മം

തെങ്കാശി: കുറ്റാലത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട 4 വയസുകാരിക്ക് അത്ഭുതരക്ഷ. സ്ഥലത്തുണ്ടായ മറ്റൊരു വിനോദ സഞ്ചാരിയാണ് പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകൾ ഹരിണിക്ക് രക്ഷകനായത്. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് അപകടം നടന്നത്. രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും.

പ്രധാന വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ കുട്ടികൾക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് മക്കളെയും നിർത്തി ദമ്പതികൾ വെള്ളച്ചാട്ടത്തിലേയ്ക്ക് പോവുകയായിരുന്നു. എന്നാൽ ഇതിനിടെ, കുട്ടികൾ ഒഴുക്കുള്ള സ്ഥലത്തേയ്ക്ക് നീങ്ങുന്നതിനിടെ ഹരിണി കാൽവഴുതി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെട്ടിരുന്നത്.

കുട്ടി ഒഴുകുന്നതു കണ്ട് കുളിക്കാനെത്തിയവർ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാർ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. മുഖത്ത് ചെറിയ പരിക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നല്ല ഒഴുക്കുള്ള സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്നാട് പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് കുട്ടികളെ നിർത്തി ദമ്പതികൾ മറ്റൊരിടത്തേയ്ക്ക് മാറിയത്. അതേസമയം, ആഴം കുറഞ്ഞ സ്ഥലമെന്നു കരുതിയാണ് ഹരിണിയെ ഇവിടെ കുളിക്കാൻ വിട്ടതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം.

Exit mobile version