പുഴയിൽ മുട്ടറ്റം മാത്രം വെള്ളം; അനുപ്രിയയുടെ ജീവൻ എടുത്തത് അടിഞ്ഞു കൂടിയ ചെളി, കണ്ണീരായി ക്രിസ്മസ്

കൽപ്പറ്റ: വയനാട്ടിൽ 17കാരി മുങ്ങി മരിക്കാൻ ഇടയാക്കിയത് പുഴയിലെ ചെളിയെന്ന് നിഗമനം. തമിഴ്നാട് നീലഗിരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ തിരുനെല്ലി തൃശിലേരി ആനപ്പാറ കൊല്ലമാവുടി അനുപ്രിയയാണ് കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങിമരിച്ചത്. ക്രിസ്തുമസ് ആഘോഷിക്കാൻ നീലഗിരി എരുമാടിലെ കുടുംബ വീട്ടിലെത്തിയതായിരുന്നു അനുപ്രിയ.

വീടിന് സമീപമുള്ള പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു വഴുതി പുഴയിൽ വീണ അനുപ്രിയ ചെളിയിലേയ്ക്ക് പൂണ്ടുപോയത്. ഈ സമയം, അനുപ്രിയയുടെ ഒപ്പമുണ്ടായിരുന്നത് കുട്ടികളായിരുന്നു. അതിനാൽ തന്നെ ചെളിയിൽ താണു പോയ പെൺകുട്ടിയെ രക്ഷപ്പെടുത്താനും ഇവർക്ക് കഴിഞ്ഞില്ല.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ചെളിയിൽ താഴ്ന്നുപോയ അനുപ്രിയയെ പുറത്തെടുത്തത്. അവശയായ അനുപ്രിയയെ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനുപ്രിയയുടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. പ്രജി, സിന്ധു ദമ്പതികളുടെ മകളാണ് അനുപ്രിയ. സഹോദരൻ ഷെയ്ൻ ബേസിൽ.

Exit mobile version