പൂര്‍വികര്‍ ഹിന്ദുക്കളാണ്: ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റില്ല; ക്ലിമ്മിസ് ബാവ

കോട്ടയം: രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സീറോ മലബാര്‍ സഭയ്ക്ക് തൊട്ടുകൂടായ്മയില്ലെന്ന് വ്യക്തമാക്കി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ. ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. വടക്കന്‍ സംസ്ഥാനങ്ങളില്‍ പള്ളികള്‍ക്ക് നേരെ ചില അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ പേരില്‍ ബിജെപിയെ അകറ്റേണ്ടതില്ല എന്ന നിലപാടാണ് ആര്‍ച്ച് ബിഷപ്പ് സ്വീകരിച്ചതെന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി.

ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലിമ്മിസ് ബാവ നിലപാട് വ്യക്തമാക്കിയത്. ജനസംഘത്തിന് രണ്ട് എംപിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സഭ എന്താണെന്നും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭരണാധികാരികളെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടത് ആവശ്യമാണ്.

സഭക്ക് ആരോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും തുറന്ന സമീപനം വേണം. നമ്മുടെയെല്ലാം പൂര്‍വികര്‍ ഹിന്ദുക്കളാണ് എന്നുള്ളത് ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്. 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരുമെന്നും ക്ലിമ്മിസ് ബാവ പറഞ്ഞു. യുഡിഎഫിനെ പോലെ തന്നെ എല്‍ഡിഎഫ് സര്‍ക്കാരും സഭയുടെ ആവശ്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാറുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സ്ഥിരമായി ശത്രുപക്ഷത്ത് നിര്‍ത്തേണ്ടതില്ല. വിമോചന സമരക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ കത്തോലിക്ക സഭ സ്വീകരിച്ച നിലപാടുകള്‍ക്ക് അന്ന് കാരണമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയില്ല. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള ഇടം ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇച്ഛാശക്തിയുള്ള നേതാവാണെന്നും ക്ലിമ്മിസ് ബാവ കൂട്ടിച്ചേര്‍ത്തു.

Exit mobile version