ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് അക്രമം! വനിതാ മതിലില്‍ പങ്കെടുത്തവരെ ആക്രമിച്ച ബിജെപിയെ വിമര്‍ശിച്ച്; കോടിയേരി

തിരുവനന്തപുരം: വനിതാ മതിലിന്റെ വന്‍ വിജയത്തിനു പിന്നാലെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് അക്രമത്തിലൂടെ തുറന്നു കാണപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

സംഘപരിവാറിന്റെ നുണകളെയും അക്രമത്തെയും ചെറുത്തു തോല്‍പ്പിച്ച് ചരിത്രത്തിന്റെ ഭാഗമായ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും, പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് വനിതാ മതിലിന് ഉണ്ടായത്. 55 ലക്ഷത്തിലേറെ സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മധൂര്‍ കുതിരപ്പാടിയില്‍ വച്ചാണ് വ്യാപക അക്രമമുണ്ടായത്.

കൂടാതെ, കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. കാസര്‍കോട് ചേറ്റുകുണ്ടിലും വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടായി.

Exit mobile version