‘അവർ അനുസരണയുള്ള നായ്ക്കളെപ്പോലെ’ കോളേജ് അധ്യാപകരെക്കുറിച്ചള്ള ഹയർസെക്കൻഡറി പരീക്ഷാ ജോയന്റ് ഡയറക്ടറുടെ പരാമർശം വിവാദത്തിൽ

കോഴിക്കോട്: കോളേജ് അധ്യാപകരെ അനുസരണയുള്ള നായക്കളായി ഉപമപ്പെടുത്തിയ ഹയർസെക്കൻഡറി പരീക്ഷാവിഭാഗം ജോയന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദന്റെ പരാമർശം വിവാദത്തിൽ. ഹയർസെക്കൻഡറി പരീക്ഷാമുന്നൊരുക്കവുമായി ബന്ധപ്പെട്ട യോഗത്തിലാണ് പരാമർശം നടത്തിയത്. ”പരീക്ഷാജോലികൾ കോളേജ് അധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കിയശേഷം അവർ അനുസരണയുള്ള നായ്ക്കളെപ്പോലെയാണ്” എന്നായിരുന്നു പരാമർശം.

നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് ജില്ലയിലെ പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ടുമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലാണ് വിവാദ പരാമർശം നടത്തിയത്. ഹയർസെക്കൻഡറി പരീക്ഷാനടത്തിപ്പിൽ കോഴിക്കോട്, മലപ്പുറം ജില്ലകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്.

വ്യാപകമായ ക്രമക്കേടാണ് ഈ ജില്ലകളിൽ നടക്കുന്നതെന്നാണ് പറഞ്ഞത്. ഈ പരാമർശങ്ങൾക്കെതിരേ അധ്യാപകസംഘടനകൾ രംഗത്തെത്തി. അപലപനീയമായ പരാമർശം പിൻവലിച്ച് അധ്യാപകസമൂഹത്തോട് മാപ്പുപറയണമെന്ന് ഉയരുന്ന ആവശ്യം.

Exit mobile version