പുറത്തിറങ്ങരുതെന്ന ‘ചൊല്ലിത്തരല്‍’ ഇനി വിലപ്പോവില്ല, എതിര്‍പ്പുകളെ തള്ളി പര്‍ദ്ദയും തട്ടവും ഇട്ട് നിരത്തിലിറങ്ങി സ്ത്രീകള്‍! വനിതാ മതിലിനായി മലപ്പുറത്ത് മാത്രം അണിനിരന്നത് ലക്ഷങ്ങള്‍

വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് സ്ത്രീകള്‍ രംഗത്ത് ഇറങ്ങിയത്.

മലപ്പുറം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി നാനാ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഇരമ്പി എത്തിയപ്പോഴും വനിതാ മതിലിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല. വന്‍ ശക്തിയോടെയും ദൃഢതയോടും കൂടി മതില്‍ ഉയര്‍ന്നു. മലപ്പുറത്ത് മാത്രം ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ത്തത്.

വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് സ്ത്രീകള്‍ രംഗത്ത് ഇറങ്ങിയത്. മന്ത്രി കെടി ജലീല്‍ ആണ് നേതൃത്വം നല്‍കിയത്. മലപ്പുറത്തടക്കം ലക്ഷങ്ങളാണ് മതിലില്‍ അണിനിരന്നത്. മലപ്പുറത്ത് മന്ത്രി കെടി ജലീല്‍ നേതൃത്വം നല്‍കി. നേരത്തെ വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.

സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു. എന്നാല്‍ സമുദായ സംഘടകളുടെ എതിര്‍പ്പുകളെ മറികടന്ന് മലപ്പുറം ജില്ലയില്‍ മുസ്ലിം സ്ത്രീകളുടെ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Exit mobile version