കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവതിയുടെ മരണം: രണ്ടര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കല്‍പ്പറ്റ: മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷണത്തിനിടെ അബ്ദുള്‍സമദ് ഒളിവില്‍ പോയിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

2020 ജൂണ്‍ 18നായിരുന്നു ഫര്‍സാന(21)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് അബ്ദുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെ അബ്ദുള്‍ സമദ് ഒളിവില്‍പ്പോവുകയാണുണ്ടായത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുള്‍സമദിനെ പിടികൂടിയത്.

2017ലായിരുന്നു ഫര്‍സാനയും അബ്ദുള്‍സമദും തമ്മിലുള്ള വിവാഹം. ഇരുവരും കോവിഡ്കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായസമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടകവീട് തരപ്പെടുത്തി നല്‍കിയതായും അബ്ദുള്ള പറയുന്നു.

വാടകവീട്ടില്‍ കഴിയവെ കറി വെക്കുന്നതിനെ ചൊല്ലി ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് മുറിക്കകത്ത് കയറിയ ഫര്‍സാന തൂങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്‍സമദ് മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താന്‍ വാതില്‍ ചവിട്ടി തുറന്നെന്നും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫര്‍സാനയെ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് ബന്ധുക്കളോടും സമീപവാസികളോടും ഉള്‍പ്പടെ പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സമദിനെ റിമാന്‍ഡ് ചെയ്തു.

മകളുടെ മരണം വൈകിയാണ് തന്നെ അറിയിച്ചതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അബ്ദുള്‍സമദ് ഒളിവില്‍ പോയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പി കെ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് ചൂരല്‍മലയിലെ വീട്ടില്‍ നിന്നാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.

Exit mobile version