മായന്നൂർ: ബികോം ബിരുദവും എംബിഎയും എടുത്ത് ചുമട്ടുതൊഴിലാളിയായി ഇറങ്ങിയ 27കാരൻ രഞ്ജിത് ഇനി മുതൽ സ്വന്തം പഞ്ചായത്ത് ഓഫീസിൽ എൽഡി ക്ലാർക്ക്. ഐഎൻടിയുസി മായന്നൂർ യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്ന കണ്ടൻചിറപ്പടി മാധവന്റെ മകനാണ് രഞ്ജിത്. തന്റെ ബിരുദങ്ങളെല്ലാം മാറ്റിവെച്ച് അച്ഛന്റെ വിരമിക്കലിന് ശേഷം, ആ പാത പിന്തുടർന്നാണ് രഞ്ജിത് ചുമട്ടുതൊഴിലാളിയായി എത്തിയത്.
രോഗം കോമയിലാക്കി, യുവാവ് ഉണർന്നപ്പോൾ ചിത്രകാരനു൦ ശില്പിയുമായി
ചുമട്ടു തൊഴിലാളിയായി ജീവിക്കുമ്പോഴും ഒഴിവു ദിനങ്ങളിൽ പിഎസ്സി പരീക്ഷയ്ക്ക് പരിശീലനവും നടത്തി വരികയായിരുന്നു രഞ്ജിത്. കൂട്ടുകാരുമായി ചേർന്നു മായന്നൂർ വായനശാല ഹാളിലായിരുന്നു പഠനം നടത്തിയിരിക്കുന്നത്. ഒറ്റപ്പാലത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നെങ്കിലും കോവിഡ് മഹാമാരിയുടെ കടന്ന് വരവ് പ്രതിസന്ധി സൃഷ്ടിച്ചു.
പഞ്ചായത്തിലെ കോവിഡ് വൊളന്റിയറായി പ്രവർത്തിക്കുന്ന സമയത്തു കോവിഡ് പരിചരണ കേന്ദ്രവും പഠനത്തിനു സഹായകമായി. വെള്ളിയാഴ്ച ചുമട്ടു തൊഴിലിലേർപ്പിട്ടിരിക്കെയാണ് സ്വന്തം പഞ്ചായത്ത് ഓഫീസിൽ എൽഡി ക്ലാർക്കായി നിയമന ഉത്തരവു ലഭിച്ചത്. വൈകുന്നേരം തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പരീക്ഷകളേറെയെഴുതിയിട്ടുള്ള രഞ്ജിത് പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, വിഇഒ, സപ്ലൈകോ എന്നിവയുടെയെല്ലാം ഷോട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.