ഷുഗര്‍ ലെവല്‍ താഴ്ന്നു: വാവിട്ട് കരഞ്ഞ് 12 ദിവസമായ കുഞ്ഞ്; മുലയൂട്ടി ജീവന്‍ രക്ഷിച്ച് വനിതാ പോലീസ് ഓഫിസര്‍

കൊയിലാണ്ടി: നവജാത ശിശുവിന് മുലയൂട്ടി ജീവന്‍ രക്ഷിച്ച വനിതാ പോലീസ്. വനിതാ പോലീസ് ഓഫിസര്‍ രമ്യയാണ് 12 ദിവസം മാത്രമായ കുഞ്ഞിന് രക്ഷകയായത്. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവും ഭര്‍തൃമാതാവും കടത്തിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭര്‍ത്താവ് കുഞ്ഞുമായി മുങ്ങിയതായി പരാതി ലഭിച്ചപ്പോള്‍ ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയില്‍ നിന്നാണു പിടികൂടിയത്. കുഞ്ഞിനെ പരിശോധനക്കായി ആശുപത്രിയില്‍ പോലീസ് കൊണ്ടുപോയപ്പോള്‍ എല്ലാവരും ആശങ്കയിലായിരുന്നു.

12 ദിവസം മാത്രമായ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഷുഗര്‍ ലെവല്‍ താണുവരുന്നു. താന്‍ ഫീഡിങ് മദറാണെന്ന് ഡോക്ടറോട് പറഞ്ഞു അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിനെ മാറോട് ചേര്‍ത്തപ്പോള്‍ തന്നെ വാവിട്ടു കരഞ്ഞ കുഞ്ഞു കരച്ചില്‍ നിര്‍ത്തി.

പിന്നെ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞു. തുടര്‍ന്നു കുഞ്ഞു ഉഷാറായതോടെ എല്ലാവരും സന്തോഷഭരിതരായി. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. ഭര്‍ത്താവ് അധ്യാപകനായ അശ്വന്ത്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് രമ്യക്കുള്ളത്.

Exit mobile version