മതവികാരം വൃണപ്പെടുത്തി: ‘ഗോമാതാ ഉലര്‍ത്ത്’വീഡിയോയില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി:’ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ പാചക വീഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്ക് എതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്.

ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.

Read Also: ‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയും ഓലയുമുണ്ട്’: പത്മയുടെ ഫോണ്‍ തിരയുന്ന പോലീസ് ഭഗവല്‍ സിംഗിന്റെ കരുതല്‍

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Exit mobile version