റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഇല്ല: ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി.

അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികളുടെ മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങള്‍ മുറിച്ച് മാറ്റിയത് എന്നാണ് സംശയിക്കുന്നത്. ആന്തരികാവയവങ്ങള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചോയെന്നതും അന്വേഷിക്കുന്നുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടറില്‍നിന്ന് പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹത്തില്‍ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരള്‍, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല.

നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
ലൈല ഒഴികെ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി.

കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Exit mobile version