പശ്ചാത്താപമില്ലാതെ ഭഗവല്‍സിങും ലൈലയും: എപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവിടുമെന്ന് പ്രതികള്‍

ലെെല-ഭഗവന്ത് ദമ്പതികള്‍

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിങും ലൈലയും പ്രത്യേക മാനസികാവസ്ഥയിലെന്ന് പോലീസ്. മനസ്സ് മരവിപ്പിക്കുന്ന തരത്തില്‍ രണ്ട് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമോ ഭാവമാറ്റമോ ഇല്ലാതെ ദമ്പതികള്‍. അതിനാല്‍ സംഭവത്തില്‍ ആഴത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പോലും ദമ്പതികള്‍ ചോദിച്ചത് ഞങ്ങളെ എപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവിടുമെന്നാണ് എന്ന് പോലീസ് പറയുന്നു. അതേസമയം, കേസിലെ പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയില്‍ വിട്ടത്.

കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായും പോലീസ് കണ്ടെത്തി. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പോലീസ് സ്വീകരിക്കും.

Exit mobile version